തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ. മുരളീധരൻ മത്സരിക്കുമെന്ന് ഏകദേശ ധാരണയായി (K Muraleedharan Vattiyoorkavu). നിരവധി മണ്ഡലങ്ങളിൽ മുരളീധരന്റെ പേര് ചർച്ചയായെങ്കിലും, ഒടുവിൽ തന്റെ പഴയ തട്ടകമായ വട്ടിയൂർക്കാവിൽ തന്നെ അങ്കത്തിനിറങ്ങാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. മുരളീധരൻ എത്തുന്നതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം ഉറപ്പായി.
ഫെബ്രുവരി 16-ന് കൊച്ചിയിൽ ചേരുന്ന കെപിസിസി യോഗത്തിന് പിന്നാലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപമാകും. സ്ക്രീനിംഗ് കമ്മിറ്റിയും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും ചേർന്ന് 25-ന് മുൻപ് പട്ടിക പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങൾ ഒഴികെ ബാക്കിയുള്ള എല്ലാ സിറ്റിംഗ് എംഎൽഎമാരും ഇത്തവണയും മത്സരരംഗത്തുണ്ടാകും.
തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയെയും പ്രകടന പത്രിക സമിതിയെയും പാർട്ടി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.
വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെ സ്ഥാനാർത്ഥിത്വം പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാകും യുഡിഎഫ് പ്രചാരണ രംഗത്തിറങ്ങുക.



