കോഴിക്കോട്: കേരളത്തിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും സമഗ്രമായ മാറ്റത്തിനാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡോ. എസ്.എസ്. ലാൽ ചെയർമാനും ഡോ. അജിത അംഗവുമായ ഹെൽത്ത് കമ്മീഷൻ നടത്തിയ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭാവി കേരളത്തിനായുള്ള ആരോഗ്യ നയം യു.ഡി.എഫ് തയ്യാറാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി.(Will start She hospital if UDF gets power, says VD Satheesan)
പണമില്ലാത്തതിന്റെ പേരിൽ ഒരാൾക്കും ചികിത്സ നിഷേധിക്കാത്ത സാഹചര്യം ഉറപ്പാക്കും. ഹെൽത്ത് ക്യാമ്പയിൻ നടപ്പിലാക്കും. ‘ഷീ ഹോസ്പിറ്റലുകൾ’ ആരംഭിക്കും. ട്രൈബൽ, കോസ്റ്റൽ മേഖലകളിൽ പ്രത്യേക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കും. വയോധികർക്കായി പ്രത്യേക ചികിത്സാ പരിരക്ഷാ പദ്ധതികൾ നടപ്പിലാക്കും.
ആരോഗ്യവകുപ്പിൽ കൃത്യമായ ആസൂത്രണമില്ലാത്തതാണ് രോഗികൾ നിലത്തുകിടക്കേണ്ടി വരുന്ന സാഹചര്യത്തിന് കാരണമെന്ന് സതീശൻ ആരോപിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പണി പൂർത്തിയായ കെട്ടിടങ്ങൾ പോലും രോഗികൾക്ക് വിട്ടുനൽകുന്നില്ല. ഡി.എച്ച്.എസ്, ഡി.എം.ഇ വിഭാഗങ്ങൾ പരസ്പര സഹകരണമില്ലാതെ സമാന്തര വകുപ്പുകളായി മാറുന്നു. ആശുപത്രി ഉപകരണങ്ങൾ കേടായാൽ നന്നാക്കാൻ സംവിധാനമില്ല. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഇതിനായി പ്രത്യേക സർക്കാർ ഏജൻസി രൂപീകരിക്കും.
കേരളത്തിലെ ആരോഗ്യ മേഖല സ്വകാര്യ കുത്തകകളുടെ കൈകളിലേക്ക് മാറുകയാണ്. ദേശീയ ശരാശരിയേക്കാൾ എട്ടിരട്ടിയാണ് കേരളത്തിലെ ആത്മഹത്യാ നിരക്ക്. ഇത് ഗൗരവകരമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ ആരോഗ്യത്തിന് പ്രത്യേക ഫണ്ട് നീക്കിവെക്കുന്നതിനൊപ്പം സി.എസ്.ആർ ഫണ്ട് കൂടി പ്രയോജനപ്പെടുത്തി ഇൻഷുറൻസ് സംവിധാനങ്ങൾ പരിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പണിമുടക്കിനെ കേരളത്തിൽ മാത്രം ഒതുക്കി ഒരു ‘ബ്രാൻഡ്’ ആക്കി മാറ്റുന്ന ശൈലിയോട് യോജിപ്പില്ല. ബംഗാളിൽ സി.പി.എം ഭരണകാലത്ത് പോലും പണിമുടക്ക് ഇത്തരത്തിൽ ബ്രാൻഡ് ചെയ്യപ്പെട്ടിരുന്നില്ല. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരായ പ്രചാരണം കൂടിയാണ് യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുയുഗയാത്രയുടെ കുറ്റ്യാടി സ്വീകരണ വേദിയിലുണ്ടായ ഉന്തും തള്ളും സംബന്ധിച്ച വിവാദങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമയക്കുറവ് മൂലം ഷാഫി പറമ്പിൽ പ്രസംഗിക്കാൻ വിസമ്മതിച്ചതാണ് ചർച്ചയായതെന്നും അവിടെ അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമയം വൈകിയതിനാൽ തന്നെ പ്രസംഗിക്കാൻ വിളിക്കാൻ ഷാഫി പറമ്പിൽ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ അധ്യക്ഷൻ ഷാഫിയെ പ്രസംഗിക്കാൻ നിർബന്ധിച്ചപ്പോഴാണ് അദ്ദേഹം അത് തടഞ്ഞത്. മുല്ലപ്പള്ളി രാമചന്ദ്രൻ വേദിയിൽ വീണുവെന്നത് ചില മാധ്യമങ്ങൾ പറഞ്ഞ കള്ളമാണ്. ജാഥ കണ്ട് അസൂയ പൂണ്ടവരാണ് ഇതിന് പിന്നിൽ എന്നും അദ്ദേഹം പറഞ്ഞു.



