കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായകമായ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. വടക്കൻ ബംഗാളിലെയും സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിലെ വിവിധ ജില്ലകളിലുമായി 152 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്.(PM Modi Appeals People Of Bengal To Vote In Large Numbers)
മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസും പ്രതിപക്ഷമായ ബിജെപിയും തമ്മിൽ കടുത്ത പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്. വോട്ടർ പട്ടിക പുതുക്കിയതുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദങ്ങൾക്കിടയിലാണ് ഈ നിർണ്ണായക വിധിനിർണ്ണയം.
സംസ്ഥാനത്തെ ആകെയുള്ള 294 സീറ്റുകളിൽ 152 എണ്ണത്തിലാണ് ഇന്ന് വോട്ടെടുപ്പ്. 16 ജില്ലകളിലായി ഏകദേശം 3.6 കോടി വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിൽ 80 സീറ്റുകളിലെങ്കിലും ബിജെപിയും ടിഎംസിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് വിലയിരുത്തൽ. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-ന് നടക്കും. മെയ് 4-നാണ് വോട്ടെണ്ണൽ.
പശ്ചിമ ബംഗാളിലെ വോട്ടർമാർ വലിയ തോതിൽ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് യുവാക്കളും സ്ത്രീകളും റെക്കോർഡ് എണ്ണത്തിൽ വോട്ട് ചെയ്യണമെന്ന് അദ്ദേഹം എക്‌സിലൂടെ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ബംഗാളിലുടനീളം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

