ദുബായ്: ഇറാൻ-യു.എസ് സംഘർഷങ്ങളെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ പശ്ചിമേഷ്യൻ വ്യോമയാന മേഖല വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങുന്നു (IATA Middle East aviation report). മേഖലയിലെ വിമാന സർവീസുകളിലും യാത്രക്കാരുടെ എണ്ണത്തിലും പ്രകടമായ പുരോഗതിയുണ്ടായതായി ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) പുറത്തുവിട്ട പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു.
മെയ് മാസത്തിൽ വ്യോമഗതാഗതത്തിൽ 28.8 ശതമാനത്തിന്റെ കൂപ്പുകുത്തൽ രേഖപ്പെടുത്തിയിരുന്നെങ്കിൽ, ജൂൺ മാസമായപ്പോഴേക്കും ഇടിവ് 13.9 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. ഇറാൻ-ഇസ്രായേൽ തർക്കങ്ങൾ അയയുകയും വെടിനിർത്തലിന് പിന്നാലെ വിവിധ രാജ്യങ്ങൾ അടച്ചിട്ട വ്യോമപാതകൾ ഘട്ടംഘട്ടമായി തുറന്നുനൽകുകയും ചെയ്തതാണ് ഈ തിരിച്ചുവരവിന് വേഗം കൂട്ടിയത്.
മിഡിൽ ഈസ്റ്റ്-വടക്കേ അമേരിക്കൻ റൂട്ടിലെ യാത്രാ ആവശ്യകതയിലും വൻ വർധനയുണ്ട്. മെയ് മാസത്തിലെ 28.3 ശതമാനം ഇടിവിൽ നിന്ന് ജൂണിൽ വെറും 1.9 ശതമാനത്തിലേക്ക് ഈ മേഖലയിലെ പ്രതിസന്ധി ചുരുങ്ങി. വടക്കേ അമേരിക്കയിൽ നിന്ന് യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ടായിട്ടുണ്ട്.
അതേസമയം, ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര വ്യോമമേഖലയിലുണ്ടായ മന്ദഗതി കാരണം ആഗോളതലത്തിൽ വിമാനയാത്രാ ആവശ്യകത ജൂണിൽ 1.7 ശതമാനം ഇടിഞ്ഞു. നിലവിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഇന്ധനവില വർധനവും കാരണം വരും മാസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നേക്കാമെന്ന് അയാട്ട ഡയറക്ടർ ജനറൽ വില്ലി വാൽഷ് മുന്നറിയിപ്പ് നൽകുന്നു. മറ്റ് മേഖലകളിൽ ആഫ്രിക്കൻ വിമാനക്കമ്പനികൾ 3.8 ശതമാനവും യൂറോപ്യൻ കമ്പനികൾ 0.8 ശതമാനവും വളർച്ച കൈവരിച്ചപ്പോൾ, ഏഷ്യ-പസഫിക് മേഖല രണ്ടുശതമാനത്തിന്റെ ഇടിവ് നേരിട്ടു.
Story Summary:
The Middle East aviation sector is gradually recovering from recent geopolitical tensions, according to the latest report by the International Air Transport Association (IATA). With airspaces reopening and passenger demand rising on key routes, passenger traffic losses narrowed significantly in June compared to May.


