ബെയ്റൂട്ട്: അമേരിക്കയുമായുള്ള സംഘർഷത്തിൽ നേരിട്ടുള്ള സൈനിക വിജയത്തിന് ശ്രമിക്കുന്നതിന് പകരം, പശ്ചിമേഷ്യയിലെ പ്രധാന വ്യാപാരപാതകളെയും സമുദ്രഗതാഗതത്തെയും ഊർജ അടിസ്ഥാനസൗകര്യങ്ങളെയും സമ്മർദായുധങ്ങളാക്കി മാറ്റാനുള്ള തന്ത്രമാണ് ഇറാൻ സ്വീകരിക്കുന്നതെന്ന് റിപ്പോർട്ട് (Iran Pressure Campaign Against US). സംഘർഷത്തിന്റെ സാമ്പത്തിക ചെലവ് ക്രമേണ വർധിപ്പിച്ച് അമേരിക്കയെയും സഖ്യകക്ഷികളെയും ചർച്ചകളിൽ വിട്ടുവീഴ്ചയ്ക്ക് നിർബന്ധിതരാക്കുകയാണ് ടെഹ്റാന്റെ ലക്ഷ്യമെന്നാണ് ഗൾഫ് മേഖലയിലെ ഉദ്യോഗസ്ഥരും സുരക്ഷാ വിദഗ്ധരും വിലയിരുത്തുന്നത്.
സമ്പൂർണ യുദ്ധത്തിലേക്ക് കടക്കാതെ നിയന്ത്രിതമായ രീതിയിൽ സംഘർഷം വ്യാപിപ്പിക്കുകയാണ് ഇറാന്റെ സമീപനം. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള നിർണായക സമുദ്രപാതകളിൽ ഭീഷണി നിലനിർത്തുന്നതിലൂടെ ആഗോള വ്യാപാരത്തിനും എണ്ണവിപണിക്കും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഉപയോഗപ്പെടുത്താനാണ് ഇറാൻ ശ്രമിക്കുന്നത്. അമേരിക്ക ഇറാന്റെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം സംഘർഷം ഗൾഫ് മേഖലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കാമെന്ന സന്ദേശമാണ് ടെഹ്റാൻ നൽകുന്നതെന്നാണ് റിപ്പോർട്ട്.
ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതം തടസ്സപ്പെടുത്താനുള്ള ശേഷി ഇതിനകം തെളിയിച്ച ഇറാൻ, ചെങ്കടലും സൗദി അറേബ്യയുടെ ഊർജ അടിസ്ഥാനസൗകര്യങ്ങളും ഉൾപ്പെടെയുള്ള മേഖലകളിലേക്കും ഭീഷണി വ്യാപിപ്പിക്കാനുള്ള സൂചന നൽകിയിട്ടുണ്ട്. യുദ്ധത്തിന് മുമ്പ് ലോകത്തെ എണ്ണ ഉപഭോഗത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഹോർമുസ് കടലിടുക്ക് വഴിയായിരുന്നു കടന്നുപോയിരുന്നത്. അതിനാൽ ഈ മേഖലയിൽ ഉണ്ടാകുന്ന ഏത് തടസ്സവും ആഗോള ഊർജ വിപണിയെയും വ്യാപാരരംഗത്തെയും കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മറ്റൊരു പശ്ചിമേഷ്യൻ യുദ്ധത്തിൽ ആഴത്തിൽ ഇടപെടാൻ താൽപര്യപ്പെടുന്നില്ലെന്നാണ് ഇറാനിയൻ നേതൃത്വം കരുതുന്നതെന്ന് ഗൾഫ് മേഖലയിലെ വൃത്തങ്ങൾ പറയുന്നു. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ദീർഘകാല സൈനിക സംഘർഷം ഒഴിവാക്കാൻ ട്രംപ് ശ്രമിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇറാൻ സമ്മർദം ശക്തമാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാനുമായി ചർച്ചകൾ നടക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, നിലവിൽ അമേരിക്കയുമായി ഔദ്യോഗിക ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് ടെഹ്റാൻ വ്യക്തമാക്കി. മുൻകാലങ്ങളിൽ കാണിച്ച വിട്ടുവീഴ്ചകൾ അമേരിക്കയുടെ സമ്മർദം വർധിപ്പിക്കാനാണ് ഇടയാക്കിയതെന്നാണ് ഇറാന്റെ വിലയിരുത്തൽ. അതിനാൽ ശക്തമായ സമ്മർദം സൃഷ്ടിച്ചശേഷം മാത്രമേ അർഥവത്തായ ചർച്ചകളിലേക്ക് കടക്കാവൂ എന്ന നിലപാടിലേക്കാണ് ഇറാൻ എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഹോർമുസ് കടലിടുക്കിന്റെ ഭാവി നിയന്ത്രണമാണ് നിലവിലെ തർക്കത്തിന്റെ പ്രധാന കേന്ദ്രം. കടലിടുക്ക് കൈകാര്യം ചെയ്യുന്നതിനായി സ്വമേധയാ ഉപയോക്തൃ ഫീസ് ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള ഗൾഫ് പിന്തുണയുള്ള നിർദേശം ഒമാൻ ഇറാന് മുന്നിൽവെച്ചതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കടലിടുക്കിൽ ഭരണപരമായ അധികാരവും കപ്പലുകളിൽ നിന്ന് സേവനനിരക്ക് ഈടാക്കാനുള്ള അവകാശവും ഇറാൻ ആവശ്യപ്പെടുന്നതായാണ് വിവരം. ഹോർമുസ് ഒരു അന്താരാഷ്ട്ര ജലപാതയായി തുടരണമെന്നും ഇറാന്റെ നിയന്ത്രണമോ പ്രത്യേക ഫീസോ അംഗീകരിക്കാനാകില്ലെന്നും അമേരിക്ക നിലപാടെടുത്തിട്ടുണ്ട്.
അതേസമയം, ഇറാന്റെ ഭീഷണികൾ വ്യാപിച്ചതോടെ പ്രാദേശിക, പാശ്ചാത്യ ശക്തികൾ ഇറാനെതിരായ സമ്മർദം വർധിപ്പിക്കുന്നതിന് പകരം വ്യാപാരപാതകളും ഊർജ അടിസ്ഥാനസൗകര്യങ്ങളും സംരക്ഷിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വാണിജ്യ കപ്പലുകൾക്ക് സുരക്ഷയൊരുക്കുക, രഹസ്യവിവരങ്ങൾ പങ്കിടുക, സമുദ്രപാതകൾ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സൗദി അറേബ്യയുടെ നേതൃത്വത്തിൽ രൂപംകൊള്ളുന്ന സമുദ്രസഖ്യം ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അമേരിക്കയുടെ സൈനികശക്തിയെ നേരിട്ട് മറികടക്കാൻ കഴിയില്ലെങ്കിലും, ആഗോള വ്യാപാരത്തിനും ഊർജവിപണിക്കും തുടർച്ചയായ തടസ്സങ്ങൾ സൃഷ്ടിച്ച് എതിരാളികളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ ചെലവ് വർധിപ്പിക്കാമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ. ഹോർമുസ്, ബാബ് അൽ-മന്ദബ് തുടങ്ങിയ സമുദ്രപാതകളിൽ പുതിയ ഭീഷണികൾ ഉയരുന്നതോടെ അവയുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സൈനിക, സാമ്പത്തിക വിഭവങ്ങൾ ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകും.
ഇതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം സൈനിക ശക്തിയുടെ മാത്രം മത്സരമല്ലാതെ, കൂടുതൽ കാലം സമ്മർദം സഹിക്കാൻ ആർക്കാണ് കഴിയുക എന്ന ക്ഷമയുടെ പോരാട്ടമായി മാറുകയാണ്. സംഘർഷം വ്യാപിപ്പിക്കാനുള്ള ശേഷി തെളിയിക്കുന്നതിലൂടെ ഭാവിയിലെ ചർച്ചകളുടെ നിബന്ധനകൾ സ്വാധീനിക്കാനാണ് ടെഹ്റാൻ ശ്രമിക്കുന്നത്. എന്നാൽ ഇരുപക്ഷവും പിന്നോട്ടുപോകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ, കൂടുതൽ സമ്മർദം സൃഷ്ടിക്കാനുള്ള ഈ തന്ത്രം നിയന്ത്രിക്കാനാകാത്ത വലിയ സംഘർഷത്തിലേക്ക് വഴിമാറുമോയെന്ന ആശങ്കയും ശക്തമാണ്.
Summary: Iran is reportedly widening pressure on the United States by threatening key maritime routes, trade networks and energy infrastructure rather than seeking a direct military victory. Tehran believes sustained economic disruption could force Washington into concessions over the Strait of Hormuz, but the strategy also raises the risk of a wider regional conflict.


