കോഴിക്കോട്: ജില്ലയിലെ മഴസാധ്യതയും കാറ്റിന്റെ തീവ്രതയും മുൻകൂട്ടി പ്രവചിച്ച് ദുരന്തനിവാരണ അതോറിറ്റിക്ക് വിവരങ്ങൾ കൈമാറേണ്ട സ്ഥാപനം തന്നെ പ്രളയജലത്തിൽ മുങ്ങി (Kozhikode Hydrology Sub Division office flood). കോഴിക്കോട് പാറോപ്പടിയിൽ പ്രവർത്തിക്കുന്ന ഹൈഡ്രോളജി സബ് ഡിവിഷൻ ഓഫീസിന്റെ താഴത്തെ നിലയാണ് കനത്ത മഴയിൽ പൂർണ്ണമായും വെള്ളത്തിനടിയിലായത്.
മഴമാപിനികളിൽ നിന്നുള്ള വിവരങ്ങളും ജില്ലയിലെ വിവിധ പുഴകളിൽ സ്ഥാപിച്ചിട്ടുള്ള ജലനിരപ്പ് അളക്കൽ സംവിധാനങ്ങളും ക്രോഡീകരിച്ച് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കാൻ വേണ്ട നിർണ്ണായക ഡാറ്റ നൽകുന്ന പ്രധാന കേന്ദ്രമാണിത്. ഓഫീസ് നിൽക്കുന്ന താഴ്ന്ന പ്രദേശത്ത് പെട്ടെന്ന് വെള്ളം ഉയർന്നതാണ് ഓഫീസ് കെട്ടിടത്തെ പ്രളയത്തിലാക്കിയത്.
അതേസമയം സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുകയാണ്. എല്ലാ ജില്ലകളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. നദികളിൽ നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ നാല് പ്രധാന അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Story Summary: The office of the Hydrology Sub Division at Paroppadi in Kozhikode, which collects rain data and issues flood warnings to the District Disaster Management Authority, was completely submerged in floodwaters. Meanwhile, heavy rain continues across Kerala with 12 districts on orange alert and 11 rain-related deaths reported so far.


