ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെയും അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയെയും കടന്നാക്രമിച്ചാണ് പ്രകാശ് രാജ് സംസാരിച്ചത് (Prakash Raj on Vijay Politics). സിനിമാ മോഡൽ രാഷ്ട്രീയത്തിൽ നടപ്പില്ലെന്നും ജനങ്ങൾ നൽകുന്ന സിനിമാപരമായ സ്നേഹത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
“സിനിമയിൽ മുഖ്യമന്ത്രിയായെന്ന് കരുതി രാഷ്ട്രീയത്തിലെത്തിയാൽ ഉടൻ മുഖ്യമന്ത്രിയാകാമെന്ന് സ്വയം കരുതരുത്. ഒരൊറ്റ സിനിമ കൊണ്ട് ഹീറോയാകാം, കാശ് സമ്പാദിക്കാം. പക്ഷേ രാഷ്ട്രീയം അങ്ങനെയല്ല.” കഴിഞ്ഞ ഇത്രയും വർഷത്തിനിടയ്ക്ക് തമിഴ്‌നാട്ടിലെ ജനങ്ങൾക്കോ, ഭാഷയ്ക്കോ, നാടിനോ ഒരു പ്രശ്നം വന്നപ്പോൾ വിജയ് തുണയായി നിന്നിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
“ഒരു നടനെ ഇഷ്ടപ്പെട്ടാൽ ആരാധകർ വിസിലടിക്കും. പക്ഷേ നാട് വിട്ടുകൊടുക്കാൻ അവർ തയ്യാറാവില്ല. സ്നേഹം വേറെ രാഷ്ട്രീയം വേറെ.”
രാഷ്ട്രീയത്തിൽ തിളങ്ങാൻ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കണം. പത്ത് വർഷമായി ജനങ്ങളോട് സംസാരിക്കുന്ന സീമാനെപ്പോലെയുള്ളവർക്ക് കിട്ടുന്ന സ്വീകാര്യത പെട്ടെന്ന് വരുന്ന നടന്മാർക്ക് ലഭിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തവണത്തെ തിരഞ്ഞെടുപ്പ് കേവലം മുന്നണികൾ തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് ഐക്യവും ഭിന്നിപ്പും തമ്മിലുള്ള പോരാട്ടമാണെന്ന് പ്രകാശ് രാജ് വിശേഷിപ്പിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കൽ, നീറ്റ് (NEET) തുടങ്ങിയ വിഷയങ്ങളിൽ തമിഴ്‌നാട് എക്കാലവും പുലർത്തുന്ന വിപ്ലവകരമായ നിലപാടുകൾ തുടരണമെന്നും അതിന് കരുത്തുള്ളവർക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Story Summary: Actor Prakash Raj slammed Vijay’s political entry, stating that film fame cannot be translated into political victory. He urged voters to choose leaders who have stood by the people during crises rather than relying on a ‘cinema model’.

