ഷാർജ: യു.എ.ഇയിലെ ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. തൃശൂർ സ്വദേശി ഇസ്മായിൽ പൊന്നാരം ഇബ്രാഹിംകുട്ടി ആണ് ദാരുണമായി കൊല്ലപ്പെട്ടത് (Sharjah Al Nahda Malayali stabbed death). ഷാർജയിലെ തിരക്കേറിയ ജനവാസ മേഖലയായ അൽ നഹ്ദയിലാണ് പ്രവാസലോകത്തെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ടോക്കിലൂടെ (TikTok) ഇരുവരും പരസ്പരം നടത്തിയ കടുത്ത വെല്ലുവിളികൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് കൊലപാതകം നടന്നത്.
കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയും ഒരു മലയാളി യുവാവാണെന്നാണ് ഉന്നത പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. പ്രതിക്കായി ഷാർജ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകം നടക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ഇരുവരും ടിക്ടോക്ക് ലൈവിലും അല്ലാതെയും പരസ്പരം വ്യക്തിപരമായി ആക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈ തർക്കത്തിന്റെ തുടർച്ചയായി അൽ നഹ്ദയിലെ താമസസ്ഥലത്തിന് സമീപം വെച്ച് ഇരുവരും നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. വാക്കുതർക്കത്തിനിടയിൽ പ്രതി കൈയ്യിൽ കരുതിയിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇസ്മായിലിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പര്യക്കേറ്റ ഇസ്മായിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗൾഫ് രാജ്യങ്ങളിലെ കർശനമായ നിയമസംവിധാനങ്ങൾ നിലനിൽക്കെ, സോഷ്യൽ മീഡിയയിലെ തർക്കങ്ങൾ കൊലപാതകത്തിൽ കലാശിച്ചത് പ്രവാസി മലയാളി സമൂഹത്തിനിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം നിലവിൽ ഷാർജയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Story Summary: A Malayali youth named Ismail Ponnaram Ibrahimkutty was stabbed to death in Al Nahda, Sharjah, following a heated dispute and challenge on TikTok. Sharjah Police have launched an investigation to track down the suspect, who is also believed to be a Malayali.

