ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണശാലയിലുണ്ടായ ദാരുണമായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രിയോടെ ബന്ധുക്കൾ ഏറ്റുവാങ്ങിയിരുന്നു.(Virudhunagar blast, Funeral of the deceased today; Search intensifies for owners)
ബാക്കിയുള്ള എട്ടുപേരുടെ മൃതദേഹങ്ങൾ ഇപ്പോൾ വിരുദുനഗർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സർക്കാർ പ്രഖ്യാപിച്ച ധനസഹായം സംബന്ധിച്ച കാര്യങ്ങളിൽ ബന്ധുക്കൾ ധാരണയിലെത്തിയാൽ ഇവരുടെ സംസ്കാരവും ഇന്ന് തന്നെ നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടം നടന്ന ‘വനജ ഫയർ വർക്സിൻ്റെ’ ഉടമകളായ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവർ ഒളിവിലാണ്. ഇവർക്കായി തമിഴ്‌നാട് പോലീസ് തിരച്ചിൽ ശക്തമാക്കി. നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് പരിശോധന നടത്തുന്നത്. തമിഴ്‌നാടിൻ്റെ വിവിധ ഭാഗങ്ങളിൽ ഇവർക്കായി വ്യാപകമായ റെയ്ഡുകൾ നടക്കുന്നുണ്ട്. സ്ഫോടനത്തിൽ പരിക്കേറ്റ 22 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.

