വാഷിങ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയിരുന്ന താൽക്കാലിക ഇളവ് ഇനി പുതുക്കില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരുന്നത് തടയാൻ ലക്ഷ്യമിട്ടാണ് കഴിഞ്ഞ മാസം 30 ദിവസത്തെ ഇളവ് ഇന്ത്യക്ക് അനുവദിച്ചിരുന്നത്.(US will not renew India’s exemption for Russian oil imports, Concerns in global markets)
നിലവിൽ കടലിൽ എത്തിയിട്ടുള്ള എണ്ണയുടെ ഇടപാടുകൾക്ക് മാത്രമാണ് ഈ ഇളവ് ബാധകമാവുകയെന്ന് സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. ഇതിലൂടെ റഷ്യയ്ക്ക് വലിയ രീതിയിലുള്ള സാമ്പത്തിക ലാഭം ഉണ്ടാക്കാൻ കഴിയില്ലെന്നാണ് യുഎസ് വിലയിരുത്തൽ. ആഗോള ഊർജ്ജ വിപണിയെ ഇറാൻ ബന്ദിയാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ആ സമ്മർദ്ദം കുറയ്ക്കുന്നതിനാണ് ഇത്തരമൊരു താൽക്കാലിക നടപടി സ്വീകരിച്ചത് എന്ന് സ്കോട്ട് ബെസെന്റ് പറഞ്ഞു.
അമേരിക്കയുടെ നിർണ്ണായക പങ്കാളിയായ ഇന്ത്യ, ഇനിമുതൽ യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയുമായുള്ള എണ്ണ വ്യാപാരം കുറയ്ക്കാൻ ഇന്ത്യക്ക് മേൽ അമേരിക്ക നേരത്തെ തന്നെ സമ്മർദ്ദം ചെലുത്തിയിരുന്നു.

