റിപ്പോർട്ട്: അൻവർ ഷരിഫ്
വാഴക്കാട്: ചാലിയാറിലെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും അനധികൃത മണൽകടത്ത് തടയുന്നതിനുമായി കൊണ്ടുവന്ന ‘ചാലിയാർ രക്ഷകൻ’ ബോട്ട് ഒരു വർഷത്തിലേറെയായി പ്രവർത്തനരഹിതമായത് ആശങ്കയ്ക്ക് ഇടയാക്കുന്നു (Chaliyar Rakshakan Boat). മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിച്ചിരുന്ന ബോട്ടിന്റെ അറ്റകുറ്റപ്പണികളും ഫിറ്റ്നസ് പരിശോധനയും പൂർത്തിയാക്കി ഉടൻ സർവീസിൽ തിരിച്ചെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചാലിയാറിലെ അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എപ്പോഴും സജ്ജമായിരുന്ന ഈ ബോട്ട് 2018, 2019 വർഷങ്ങളിലെ പ്രളയകാലത്തും നിരവധി രക്ഷാപ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്നു. വെള്ളപ്പൊക്ക സമയങ്ങളിൽ ഒരു കരയിൽ നിന്ന് മറ്റൊരു കരയിലേക്ക് രോഗികളെയും ദുരിതബാധിതരെയും എത്തിക്കുന്നതിനും ബോട്ട് ഉപയോഗിച്ചിരുന്നു. എന്നാൽ ബോട്ടിന്റെ ഫിറ്റ്നസ് കാലാവധി അവസാനിച്ചതോടെ ഒരു വർഷത്തോളമായി ഇത് ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്. ബോട്ടിന്റെ ഫിറ്റ്നസ് പുതുക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി വാഴക്കാട് പോലീസ് അധികൃതർ നിരവധി തവണ ബന്ധപ്പെട്ടവർക്ക് കത്തുകൾ നൽകിയെങ്കിലും പരിശോധനയ്ക്ക് എത്തിയതല്ലാതെ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
കാലവർഷം ശക്തമായ സാഹചര്യത്തിൽ ചാലിയാറിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുന്ന സമയത്താണ് ബോട്ടിന്റെ അഭാവം കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെയും പ്രായമായവരെയും സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനും രക്ഷാപ്രവർത്തനം നടത്താനും ഈ ബോട്ടിന്റെ സേവനം അനിവാര്യമാണെന്ന് പ്രദേശവാസികൾ പറയുന്നു.
അതേസമയം, രാത്രികാലങ്ങളിൽ ചാലിയാറിൽ അനധികൃത മണൽകടത്ത് വ്യാപകമാകുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ബോട്ടിന്റെ പ്രവർത്തനം നിലച്ചത് ഇത്തരം പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും തടയുന്നതിനും തിരിച്ചടിയായെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കി ‘ചാലിയാർ രക്ഷകൻ’ എത്രയും വേഗം വീണ്ടും ചാലിയാറിൽ ഇറക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ചാലിയാറിനെ രക്ഷിക്കാൻ എത്തിയ ബോട്ട് ഇപ്പോൾ തന്നെ രക്ഷിക്കേണ്ട അവസ്ഥയിലാണെന്നാണ് നാട്ടുകാരുടെ പ്രതികരണം.
Summary: The ‘Chaliyar Rakshakan’ rescue boat, which played a key role in flood rescue operations in the Chaliyar River, has remained non-operational for over a year due to fitness and repair issues. Residents are demanding immediate repairs, citing increased flood risks and illegal sand mining activities.


