ന്യൂഡൽഹി: 2025-26 സാമ്പത്തിക വർഷത്തിൽ അമേരിക്കയെ മറികടന്ന് ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 151.1 ബില്യൺ ഡോളറിൽ എത്തിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 112.16 ബില്യൺ ഡോളറായി വർദ്ധിച്ചു.(China overtakes US as India’s largest trading partner)
2024-25 വരെയുള്ള തുടർച്ചയായ നാല് വർഷങ്ങളിൽ അമേരിക്കയായിരുന്നു ഇന്ത്യയുടെ ഒന്നാമത്തെ വ്യാപാര പങ്കാളി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ 36.66 ശതമാനം വർദ്ധനവുണ്ടായി. എന്നാൽ ഇറക്കുമതി 16 ശതമാനം വർദ്ധിച്ച് 131.63 ബില്യൺ ഡോളറിലെത്തി. ഇതോടെ വ്യാപാര കമ്മി സർവ്വകാല റെക്കോർഡായ 112.16 ബില്യൺ ഡോളറായി ഉയർന്നു. 2024-25ൽ ഇത് 99.2 ബില്യൺ ഡോളറായിരുന്നു.
അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ 0.92 ശതമാനത്തിന്റെ നേരിയ വർദ്ധനവ് മാത്രമാണ് ഉണ്ടായത്. എന്നാൽ ഇറക്കുമതി 15.95 ശതമാനം വർദ്ധിച്ച് 52.9 ബില്യൺ ഡോളറായി. ഇതോടെ അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാര മിച്ചം മുൻവർഷത്തെ 40.89 ബില്യൺ ഡോളറിൽ നിന്ന് 34.4 ബില്യൺ ഡോളറായി കുറഞ്ഞു. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2013-14 മുതൽ 2017-18 വരെയും, പിന്നീട് 2020-21 ലും ചൈനയായിരുന്നു ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളി. ചൈനയ്ക്ക് മുൻപ് യു.എ.ഇ ആയിരുന്നു ഈ സ്ഥാനത്ത്. 2021-22 മുതൽ അമേരിക്ക ഒന്നാം സ്ഥാനത്ത് തുടർന്നു വരികയായിരുന്നു.
കയറ്റുമതി കുറഞ്ഞ രാജ്യങ്ങൾ നെതർലൻഡ്‌സ്, യുകെ, സിംഗപ്പൂർ, ബംഗ്ലാദേശ്, സൗദി അറേബ്യ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, മലേഷ്യ എന്നിവയാണ്. കയറ്റുമതി വർദ്ധിച്ച രാജ്യങ്ങൾ യു.എ.ഇ, ജർമ്മനി, ഹോങ്കോംഗ്, ഇറ്റലി, നേപ്പാൾ, ബ്രസീൽ, സ്‌പെയിൻ, ബെൽജിയം, വിയറ്റ്‌നാം എന്നിവയാണ്. ഇറക്കുമതി കുറഞ്ഞ രാജ്യങ്ങൾ റഷ്യ, ഇറാഖ്, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ഖത്തർ, തായ്‌വാൻ എന്നിവയും, ഇറക്കുമതി വർദ്ധിച്ച രാജ്യങ്ങൾ യു.എ.ഇ, സൗദി അറേബ്യ, സ്വിറ്റ്‌സർലൻഡ്, സിംഗപ്പൂർ, ജപ്പാൻ, കൊറിയ, ജർമ്മനി, തായ്‌ലൻഡ് എന്നിവയുമാണ്.

