കോഴിക്കോട്: പള്ളി കോമ്പൗണ്ടിൽ ആറുമാസം വളർച്ചയെത്തിയ ആൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൃതദേഹം ഉപേക്ഷിച്ച യുവതിയെ പോലീസ് കണ്ടെത്തി. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് പോലീസ് നിഗമനം.(Newborn baby’s body was found in a church compound, Police say there is something mysterious in the woman’s statement)
തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള തീർത്ഥാടക സംഘത്തിന്റെ ബസിലാണ് യുവതി എത്തിയത്. ബസിനുള്ളിൽ വെച്ച് പ്രസവം നടന്നതായാണ് വിവരം. പള്ളിക്ക് സമീപം ബസ് നിർത്തിയപ്പോൾ മൃതദേഹം കോമ്പൗണ്ടിൽ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നു. പോലീസിന് നൽകിയ പ്രാഥമിക മൊഴിയിൽ യുവതി പറയുന്നത് പെട്ടെന്ന് പ്രസവവേദന ഉണ്ടായപ്പോൾ ഭയപ്പെട്ടാണ് കുഞ്ഞിൻ്റെ മൃതദേഹം പള്ളിയിൽ ഉപേക്ഷിച്ചത് എന്നാണ്. പേടി കാരണമാണ് വിവരം ആരോടും പറയാതിരുന്നത്.
എന്നാൽ, വിവാഹിതയും ഒന്നരവയസ്സുള്ള കുഞ്ഞിന്റെ അമ്മയുമായ യുവതിയുടെ ഈ വിശദീകരണം പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. കാര്യത്തിൽ വ്യക്തത വരുത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

