ചെന്നൈ: വിവാദ പരാമർശത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ കനക്കുന്നതിനിടെ, ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ നീലാങ്കരയിലുള്ള വസതിയിൽ തമിഴ്‌നാട് പോലീസ് സംഘമെത്തി. പോലീസ് നടപടിയും സാദ്ധ്യമായ അറസ്റ്റും മുന്നിൽക്കണ്ട് ഉദയനിധി സ്റ്റാലിന് നിയമസംരക്ഷണം തേടി ഡി.എം.കെ അടിയന്തരമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.(Udhayanidhi Stalin, Tamil Nadu Police Reach Udhayanidhi Stalin Residence)
ഉദയനിധി നടത്തിയതായി പറയപ്പെടുന്ന വിവാദപരമായ സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചത്. പരാമർശത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും രംഗത്തെത്തിയതോടെയാണ് വിഷയം കൂടുതൽ വഷളായത്. വസതിയിൽ പോലീസ് സംഘമെത്തിയതോടെ ഡി.എം.കെ നിയമപോരാട്ടം ശക്തമാക്കി. അറസ്റ്റ് തടയണമെന്നും ഉദയനിധിക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഡി.എം.കെ ഹർജി നൽകിയിരിക്കുന്നത്. നിലവിൽ ഉദയനിധിയുടെ വസതിക്ക് മുന്നിലും പരിസരത്തും വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
തഞ്ചാവൂരിൽ നിന്ന് നീലാങ്കരയിലുള്ള ഉദയനിധിയുടെ വസതിയിലെത്തിയ പോലീസ് സംഘത്തെ ഡി.എം.കെ പ്രവർത്തകർ തടഞ്ഞതോടെ പ്രദേശത്ത് വൻ ഉന്തും തള്ളുമുണ്ടായി. ഉദയനിധിയെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂരിലേക്ക് കൊണ്ടുപോകാനാണ് പോലീസിന്റെ നീക്കമെന്നാണ് വിവരം. മുൻ മന്ത്രിമാരായ കെ.എൻ. നെഹ്‌റു, മാ. സുബ്രഹ്മണ്യൻ, ഉദയനിധിയുടെ ഭാര്യ കൃതിക എന്നിവർ സ്ഥലത്തെത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
സംഭവത്തിൽ ഉദയനിധിക്കെതിരെ തഞ്ചാവൂർ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇതിന് പുറമേ, തമിഴക വെട്രി കഴകം സംസ്ഥാന വ്യാപകമായി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.
Story Summary
Tamil Nadu Police arrived at DMK leader Udhayanidhi Stalin’s residence in Neelangarai as the controversy over his alleged sexist remarks escalated. In response to potential police action and arrest, the DMK has urgently moved the Madras High Court seeking legal protection for the leader.


