ന്യൂഡൽഹി: ലോക്സഭയിൽ നടന്ന നാടകീയമായ ചർച്ചകൾക്കൊടുവിൽ നിഗൂഢമായ ചില സൂചനകൾ നൽകിക്കൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്റെ പ്രസംഗം അവസാനിപ്പിച്ചു. “ഈ സഭയിൽ ഞാൻ പറയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ എനിക്കറിയാം,” എന്ന് ഭരണപക്ഷത്തെ നോക്കി അദ്ദേഹം പറഞ്ഞു. അടുത്ത 30-45 മിനിറ്റിനുള്ളിൽ പ്രതിപക്ഷം ഈ ബില്ലിനെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.(The answer to all riddles is in ’16’, Rahul Gandhi ends his speech)
തന്റെ പ്രസംഗത്തിലുടനീളം ’16’ എന്ന അക്കത്തിന് വലിയ പ്രാധാന്യമാണ് രാഹുൽ നൽകിയത്. “16 എന്നതാണ് ആ അക്കം, എല്ലാ കടങ്കഥകൾക്കുമുള്ള ഉത്തരം അതിലുണ്ട്,” എന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 16-ന് പ്രധാനമന്ത്രി സഭയിൽ നടത്തിയ പ്രസംഗം ഊർജ്ജസ്വലത ഇല്ലാത്തതായിരുന്നുവെന്ന് രാഹുൽ പരിഹസിച്ചു. ആ പ്രസംഗത്തിൽ നിന്ന് ഒന്നും തന്നെ ജനങ്ങളിലേക്ക് എത്തുന്നില്ലായിരുന്നുവെന്നും ബിജെപിയുടെ പരിഭ്രാന്തിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.
ഇത് യഥാർത്ഥത്തിൽ സ്ത്രീകൾക്ക് വേണ്ടിയുള്ള ബില്ലല്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ സ്ത്രീകളെ മറയാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടനയ്ക്ക് മേൽ മനുവാദം അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുകയാണ് സർക്കാരിന്റെ യഥാർത്ഥ അജണ്ട. രാജ്യത്തെ ദളിത്, പിന്നാക്ക വിഭാഗങ്ങൾക്ക് കൃത്യമായ രാഷ്ട്രീയ അധികാരം നൽകാൻ സർക്കാർ തയ്യാറാകുന്നില്ല.
സത്യത്തിന് വേണ്ടി പോരാടാൻ തനിക്ക് മടിയില്ലെന്നും ഭരണപക്ഷത്തിന്റെ ഈ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് രാഹുൽ ഗാന്ധി നിർണ്ണായക ചോദ്യങ്ങൾ ഉന്നയിച്ചു. ജാതി സെൻസസ് കണക്കുകൾ ലോക്സഭയിലെയും രാജ്യസഭയിലെയും പ്രാതിനിധ്യം നിശ്ചയിക്കാൻ ഉപയോഗിക്കുമോ എന്ന് സർക്കാർ വ്യക്തമാക്കണം.
ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അസമിലും ജമ്മു കശ്മീരിലും ഇതിനായുള്ള ശ്രമങ്ങൾ നടന്നു കഴിഞ്ഞു. ഇത് രാജ്യവിരുദ്ധമായ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. ജുഡീഷ്യറിയിലും സ്വകാര്യ മേഖലയിലും ഒബിസി വിഭാഗങ്ങൾ എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു. അതേസമയം, രാഹുലിന്റെ ആരോപണങ്ങളെ കടന്നാക്രമിച്ചു കൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജിജു മറുപടി നൽകി.
ഭരണഘടനയ്ക്ക് മേൽ മനുവാദം അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് പിന്നാലെ കോൺഗ്രസിനെതിരെ ശക്തമായ ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്തെത്തി. 60 കൊല്ലം രാജ്യം ഭരിച്ചിട്ടും എന്തുകൊണ്ട് കോൺഗ്രസ് ഒബിസി വിഭാഗങ്ങൾക്ക് സംവരണം നൽകിയില്ല? മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒബിസി സംവരണത്തെ എതിർത്തത് എന്തിനായിരുന്നു എന്ന് രാഹുൽ വ്യക്തമാക്കണം, കിരൺ റിജിജു ചോദിച്ചു.
വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മാന്ത്രികൻ’ എന്ന് പരിഹസിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാഹുലിന്റെ പരാമർശം ഭരണപക്ഷമായ ബിജെപിയെ ചൊടിപ്പിക്കുകയും സഭയിൽ വലിയ ബഹളത്തിന് കാരണമാവുകയും ചെയ്തു. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ബിജെപി ഭയപ്പെടുന്നു. തങ്ങളുടെ ശക്തി കുറയുന്നത് തടയാൻ അവർ തിരഞ്ഞെടുപ്പ് ഭൂപടങ്ങൾ പുനർനിർണ്ണയിക്കുകയാണ്. അസമിലും ജമ്മു കശ്മീരിലും ചെയ്തതുപോലെ ഇന്ത്യയിലുടനീളം രാഷ്ട്രീയ അട്ടിമറി നടത്താമെന്നാണ് അവർ കരുതുന്നത്. ഇതിനായി ഭരണഘടനാ ഭേദഗതികൾ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബില്ല് പാസാകില്ലെന്ന് ബിജെപിക്ക് അറിയാമായിരുന്നുവെന്ന് രാഹുൽ പരിഹസിച്ചു. സത്യം പറഞ്ഞാൽ ആ മാന്ത്രികൻ പിടിക്കപ്പെട്ടിരിക്കുകയാണ്. ബാലകോട്ടിലെ മാന്ത്രികൻ, നോട്ടുനിരോധനത്തിന്റെ മാന്ത്രികൻ, സിന്ദൂരിലെ മാന്ത്രികൻ – ഇപ്പോൾ പെട്ടെന്ന് പിടിക്കപ്പെട്ടു. ഈ മാന്ത്രികനും ബിസിനസുകാരനും തമ്മിലുള്ള കൂട്ടുകെട്ട് എല്ലാവർക്കും അറിയാവുന്നതാണ്, രാഹുൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കിരൺ റിജിജുവും രംഗത്തെത്തി. ബാലകോട്ട്, ഓപ്പറേഷൻ സിന്ദൂർ എന്നിവ പരാമർശിച്ചതിലൂടെ രാഹുൽ രാജ്യത്തെയും സൈന്യത്തെയും അപമാനിച്ചുവെന്ന് കിരൺ റിജിജു ആരോപിച്ചു. പ്രധാനമന്ത്രിയെ നിരന്തരം ‘മാന്ത്രികൻ’ എന്ന് വിളിക്കുന്നത് രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

