മഹാരാഷ്ട്ര: പതിനാല് വയസുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 40-കാരനായ ടെന്നീസ് പരിശീലകനെ താനെ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി (Thane court verdict). പീഡനവിവരം പുറത്തുവന്നതിന് ശേഷവും പെൺകുട്ടി ഈ കോച്ചിന് കീഴിൽ തന്നെ പരിശീലനം തുടർന്നു എന്ന പ്രതിഭാഗത്തിന്റെ വാദം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
പീഡനാരോപണം ഉയർന്നതിന് ശേഷമുള്ള പെൺകുട്ടിയുടെ പെരുമാറ്റം കേസിന്റെ വിശ്വാസ്യതയിൽ സംശയമുണ്ടാക്കുന്നുവെന്ന് ജൂലൈ പത്തിന് പുറപ്പെടുവിച്ച വിധിയിൽ കോടതി നിരീക്ഷിച്ചു. പ്രത്യേക പോക്സോ കോടതി ജഡ്ജി പ്രേമൽ എസ്. വിത്തലാനിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിധി. അതിക്രമം നേരിട്ടതിന് ശേഷവും വിവരം ആരോടും പറയാതെ പെൺകുട്ടി കോച്ചിനൊപ്പം പരിശീലനം തുടർന്നുവെന്നും, അതിനാൽ പെൺകുട്ടിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കി പ്രതിയെ കുറ്റക്കാരനായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ പോക്സോ (POCSO) നിയമപ്രകാരമുള്ള എല്ലാ കുറ്റങ്ങളിൽ നിന്നും പരിശീലകനെ കോടതി പൂർണ്ണമായി ഒഴിവാക്കുകയായിരുന്നു.
2023 ഓഗസ്റ്റിൽ ടെന്നീസ് കോർട്ടിന് സമീപത്തുവെച്ച് പരിശീലകൻ തന്നെ രണ്ടുതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടി മൊഴി നൽകിയിരുന്നത്. പിന്നീട് 2023 ഒക്ടോബറിൽ കടുത്ത വയറുവേദനയെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യപരിശോധനയിലാണ് പെൺകുട്ടി ഏഴ് ആഴ്ച ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കളുടെ ചോദ്യം ചെയ്യലിലാണ് കോച്ചിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് പെൺകുട്ടി തുറന്നുപറഞ്ഞതും പോലീസിൽ പരാതി നൽകിയതും. എന്നാൽ, പ്രതിക്കെതിരെ കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ കൃത്യമായ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
Story Summary: A Thane court has acquitted a 40-year-old tennis coach accused of sexually assaulting and impregnating a 14-year-old student. Judge Premal S. Vithalani observed that the minor continuing her training under the same coach after the alleged incident raised doubts about the prosecution’s case.

