ചെന്നൈ: ഇസ്‌ലാം മതം സ്വീകരിക്കുന്ന ഒരാൾക്ക് പിന്നാക്ക വിഭാഗം പദവിക്ക് അർഹതയുണ്ടാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. പരിവർത്തനം ചെയ്തവർക്ക് പിന്നാക്ക ആനുകൂല്യങ്ങൾ നൽകാൻ അനുമതി നൽകിക്കൊണ്ട് 2024-ൽ തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പ്രത്യേക അനുമതി ഹർജി ഫയൽ ചെയ്തത്.(Tamil Nadu Government Appeals High Court Ruling On BC Status For Islamic Converts)
ഹിന്ദു കുടുംബത്തിൽ ജനിച്ച ശേഷം ഇസ്‌ലാം മതം സ്വീകരിച്ച തൂത്തുക്കുടി സ്വദേശി നൽകിയ ഹർജിയിലാണ് മുൻപ് മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. മതം മാറിയ ശേഷം തന്നെ ‘മുസ്‌ലിം ലെബ്ബൈ’ വിഭാഗത്തിൽ ഉൾപ്പെടുത്തി കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകണമെന്ന ഹർജിക്കാരന്റെ ആവശ്യം തഹസിൽദാർ നിരസിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ഇയാൾ കോടതിയെ സമീപിച്ചത്. പിന്നാക്ക, അതിപിന്നാക്ക, പട്ടികജാതി വിഭാഗങ്ങളിൽ നിന്ന് ഇസ്‌ലാമിലേക്ക് മാറുന്നവരെ സംവരണ ആനുകൂല്യങ്ങൾക്കായി ബി.സി (മുസ്‌ലിം) ആയി പരിഗണിക്കണമെന്ന് 2024-ലെ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഒരു ഹിന്ദു വ്യക്തി ഇസ്‌ലാമിലേക്ക് മാറുമ്പോൾ തന്റെ പഴയ ജാതി ആനുകൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മതംമാറ്റം നടത്തിയ ശേഷം ഇസ്‌ലാമിലും ജാതിശ്രേണിയുണ്ടെന്ന് വാദിക്കുന്നത് പരസ്പരവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
Story Summary
The Tamil Nadu government has moved the Supreme Court against a Madras High Court ruling which stated that converts to Islam cannot claim Backward Class (BC) Muslim status. The High Court had struck down a 2024 state government order allowing such reservation, noting that Islam does not recognize social or caste hierarchies.

