ന്യൂഡൽഹി: ബിഹാറിൽ കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകനം ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഭാരതീയ ജനതാ പാർട്ടി (Supreme Court Upholds Electoral Rolls Revision). സുപ്രീം കോടതിയുടെ ഈ ചരിത്രപരമായ വിധിയോടെയെങ്കിലും പ്രതിപക്ഷ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ നിരന്തരം വേട്ടയാടുന്നത് അവസാനിപ്പിക്കുമെന്ന് കരുതുന്നതായി ബിജെപി ദേശീയ വക്താവ് നളിൻ കോഹ്‌ലി പ്രത്യാശ പ്രകടിപ്പിച്ചു.
ജനാധിപത്യ പ്രക്രിയകളെ അനാവശ്യമായി ചോദ്യം ചെയ്യുന്ന പ്രതിപക്ഷ ശൈലിക്ക് തിരിച്ചടിയാണ് ഈ വിധി. രാജ്യത്ത് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ വോട്ടർപട്ടിക കൃത്യമായ ഇടവേളകളിൽ ശുദ്ധീകരിക്കേണ്ടത് കമ്മീഷന്റെ ഭരണഘടനാപരമായ ചുമതലയാണെന്നും ഇതിനെ പിന്തുണയ്ക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ബാധ്യസ്ഥരാണെന്നും നളിൻ കോഹ്‌ലി ഡൽഹിയിൽ വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ സഖ്യത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
അതേസമയം, വോട്ടർപട്ടികയിൽ പുതിയ ആളുകളെ ഉൾപ്പെടുത്തുന്നതിന് പകരം നിലവിലുള്ളവരെ ഒഴിവാക്കുന്ന രീതിയാണ് പുനരവലോകന പ്രക്രിയയിൽ നടന്നതെന്നും സുപ്രീം കോടതി വിധിയിൽ നിരാശയുണ്ടെന്നും രാഷ്ട്രീയ ജനതാദൾ എംപി മനോജ് കുമാർ ഝാ പ്രതികരിച്ചു. തങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളെ ചോദ്യം ചെയ്തിട്ടില്ലെന്നും വോട്ടർമാരെ ഒഴിവാക്കിയ പ്രക്രിയയിലെ സുതാര്യത മാത്രമാണ് കോടതിയിൽ ഉന്നയിച്ചതെന്നും വിശദമായ വിധിപ്പകർപ്പ് വന്നതിനുശേഷം തുടനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിലെ പ്രത്യേക വോട്ടർപട്ടിക പുതുക്കൽ നിയമപരമായി നിലനിൽക്കുന്നതാണെന്നും സാധാരണ നടപടിക്രമങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന കാരണത്താൽ മാത്രം അതിനെ റദ്ദാക്കാൻ കഴിയില്ലെന്നുമാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയത്. വോട്ടർപട്ടികയിൽ നിന്ന് ഒരാളുടെ പേര് ഒഴിവാക്കുന്നത് അവരുടെ പൗരത്വം ഇല്ലാതാക്കുന്നില്ലെന്നും പൗരത്വം നിർണ്ണയിക്കാൻ മറ്റ് നിയമപരമായ സംവിധാനങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Summary: The Supreme Court has upheld the Election Commission of India’s Special Intensive Revision (SIR) of electoral rolls in Bihar, declaring the exercise constitutionally and legally valid. Welcoming the verdict, BJP leader Nalin Kohli urged opposition leaders, including Rahul Gandhi, to stop attacking the poll body and undermining democratic processes. Meanwhile, RJD MP Manoj Kumar Jha expressed disappointment over the ruling, stating that the opposition questioned the voter exclusion process rather than the ECI’s mandate.

