Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala
HomeNationalനടക്കാനുള്ള അവകാശം മൗലികാവകാശം: കാൽനടയാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ നിയമനിർമ്മാണം വേണമെന്ന് സുപ്രീം കോടതി...

നടക്കാനുള്ള അവകാശം മൗലികാവകാശം: കാൽനടയാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ നിയമനിർമ്മാണം വേണമെന്ന് സുപ്രീം കോടതി | Supreme Court

🎙️ Latest Podcast

ന്യൂഡൽഹി: നടക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള മൗലികാവകാശമാണെന്ന് സുപ്രീം കോടതി. സുരക്ഷിതമായ നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം പൗരന്മാരുടെ മൗലികാവകാശമാണെന്നും, ഇത് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അതുൽ ശ്രീധരൻ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.(Supreme Court Declares Right To Walk As A Fundamental Right)

ഭരണഘടനയുടെ 19(1)(d) അനുച്ഛേദം നൽകുന്ന സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് നടക്കാനുള്ള അവകാശവും. വാഹനങ്ങൾക്ക് നൽകുന്നതിനേക്കാൾ മുൻഗണന കാൽനടയാത്രക്കാർക്ക് നൽകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, പഞ്ചായത്തുകൾ എന്നിവയ്ക്ക് നടപ്പാതകൾ നിർമ്മിക്കാനും പരിപാലിക്കാനും നിയമപരമായ ബാധ്യതയുണ്ട്. നടപ്പാതകളില്ലാത്തത് കാൽനടയാത്രക്കാരുടെ അവകാശ ലംഘനമാണ്.

നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം ലംഘിക്കപ്പെട്ടാൽ പൗരന്മാർക്ക് നഷ്ടപരിഹാരത്തിനും മറ്റ് നിയമനടപടികൾക്കും അർഹതയുണ്ട്. മോട്ടോർ വാഹന നിയമത്തിന് പുറത്തുള്ള അവകാശമാണിത്. അഞ്ച് വയസ്സുള്ള ആൺകുട്ടി അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരക്കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചരിത്രപരമായ ഈ നിരീക്ഷണം. കുട്ടിയെ ഇടിച്ച ടാങ്കർ ലോറിക്ക് എതിരെയുള്ള കേസിൽ, റോഡിൽ കൃത്യമായ നടപ്പാതയോ കാൽനട ക്രോസിംഗോ ഇല്ലായിരുന്നു എന്നത് കോടതി ഗൗരവമായി എടുത്തു. ഹൈക്കോടതി കുറച്ച നഷ്ടപരിഹാരത്തുക സുപ്രീം കോടതി ഉയർത്തുകയും ചെയ്തു.

“നമ്മുടെ നഗരങ്ങൾ വാഹനങ്ങൾക്ക് മാത്രമുള്ളതല്ല. നടക്കാനുള്ള അവകാശത്തെ വാഹനങ്ങൾ അടിച്ചമർത്തുന്ന അവസ്ഥ മാറണം. നടപ്പാതകൾ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് തദ്ദേശ ഭരണകൂടങ്ങളുടെ കടമയാണ്. ഇതിനായി ഒരു നിയമനിർമ്മാണം അനിവാര്യമാണ്,” കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ ആവശ്യമായ നിയമനിർമ്മാണത്തിന് മുൻകൈയെടുക്കാൻ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം, റോഡ് ഗതാഗത മന്ത്രാലയം എന്നിവയോട് കോടതി നിർദ്ദേശിച്ചു. നിയമപരമായ ചട്ടക്കൂട് പരിശോധിക്കാൻ ഈ വിധിയുടെ പകർപ്പ് നിയമ കമ്മീഷനും അയക്കാൻ രജിസ്ട്രിയോട് കോടതി ആവശ്യപ്പെട്ടു.

Story Summary 

The Supreme Court has declared the right to walk on demarcated footpaths a fundamental right, emphasizing that it takes priority over motorized vehicular movement. The bench urged the government to enact a statutory framework to ensure the construction and maintenance of pedestrian infrastructure by municipal authorities, highlighting that safe walking spaces are essential to life and movement.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.