പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ വിഷാംശമുള്ള വ്യാജമദ്യം കഴിച്ച് കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 18 പേർ മരണപ്പെട്ടു. പിംപ്രി ചിഞ്ച്‌വാഡിലെ ഫുഗേവാഡി, ദാപോഡി എന്നിവിടങ്ങളിൽ 13 പേരും പൂനെ നഗരത്തിലെ ഹദപ്‌സർ, കാലേപടൽ ഭാഗങ്ങളിൽ അഞ്ച് പേരുമാണ് മാരകമായ മെഥനോൾ കലർന്ന മദ്യം കഴിച്ച് ജീവൻ വെടിഞ്ഞത് ( Pune Toxic Liquor Tragedy). മരിച്ചവരെല്ലാം കടുത്ത തലകറക്കവും വയറുവേദനയും ഛർദ്ദിയും പ്രകടിപ്പിച്ചിരുന്നതായും ഇത് മദ്യവിഷബാധയുടെ ലക്ഷണങ്ങളാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105 (കൊലപാതകമല്ലാത്ത നരഹത്യ), സെക്ഷൻ 123 (അപായകരമായ വസ്തുക്കൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ) എന്നിവയും മഹാരാഷ്ട്ര മദ്യനിരോധന നിയമത്തിലെ വിവിധ വകുപ്പുകളും ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വ്യാജമദ്യ വിതരണ ശൃംഖലയിലെ പ്രധാനിയായ യോഗേഷ് വാങ്കഡെ എന്നയാൾ പൊലീസിന് മുന്നിൽ കീഴടങ്ങിയതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പൂനെ, പിംപ്രി ചിഞ്ച്‌വാഡ് മേഖലകളിൽ മാരകമായ മെഥനോൾ രാസവസ്തു കലർത്തിയ മദ്യം എത്തിച്ചുനൽകിയത് ഇയാളാണെന്ന് എക്സൈസ് ഡിപ്പാർട്ട്മെന്റ് സൂപ്രണ്ട് അതുൽ കാനാഡെ സ്ഥിരീകരിച്ചു. കേസിൽ നിലവിൽ അഞ്ച് പ്രതികൾ പൊലീസ് കസ്റ്റഡിയിലും രണ്ട് പേർ എക്സൈസ് കസ്റ്റഡിയിലുമുണ്ട്. പ്രദേശത്ത് വ്യാജവ്യാജമദ്യ വില്പന വ്യാപകമായി നടന്നിട്ടും ഉദ്യോഗസ്ഥർ കണ്ണടയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാനും അന്വേഷണം ഊർജ്ജിതമാക്കാനും പൊലീസ് കമ്മീഷണർമാർക്ക് നേരിട്ട് നിർദ്ദേശം നൽകി.
Summary: At least 18 people have died in Pune district over the last 48 hours after consuming illicit country liquor laced with toxic methanol. The local police and Crime Branch intensified investigations after post-mortem reports confirmed severe poisoning symptoms among victims in Pimpri Chinchwad and Pune city. Chief Minister Devendra Fadnavis has ordered strict legal actions against the illicit liquor network following the arrest of key supplier Yogesh Wankhede.

