ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. എഫ്‌സിആർഎ നിയമഭേദഗതി ഉൾപ്പെടെ ആറ് സുപ്രധാന ബില്ലുകളാണ് ഈ സമ്മേളന കാലയളവിൽ സർക്കാർ സഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരുന്നത്. ഇതിൽ വന്ദേമാതരത്തെ അധിക്ഷേപിക്കുന്നവർക്ക് തടവ് ശിക്ഷ ഉറപ്പാക്കുന്ന കടുത്ത നിയമഭേദഗതി ബില്ല് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. സഭയിൽ സുപ്രധാന തീരുമാനങ്ങൾ പാസാക്കിയെടുക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം, അതായത് 360 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ ബിജെപി സജീവമാക്കിയിട്ടുണ്ട്.(Parliament Monsoon Session to Begin As Amit Shah Introduces Vande Mataram Bill)
അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേട്, അയോധ്യ വിഷയങ്ങൾ എന്നിവ ഉയർത്തിക്കൊണ്ട് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ചില ഭിന്നതകൾ നിലനിൽക്കുന്നുണ്ടെങ്കിലും, സഭയിലെ സംയുക്ത തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ‘ഇന്ത്യ’ സഖ്യം ഇന്ന് രാവിലെ അടിയന്തര യോഗം ചേരും.
പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് സമാന്തരമായി തലസ്ഥാനത്ത് വൻ പ്രതിഷേധ മാർച്ചിനും വഴിയൊരുങ്ങുകയാണ്. കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നിന്നും പാർലമെന്റിലേക്ക് ഇന്ന് രാവിലെ പ്രതിഷേധ മാർച്ച് നടക്കും. പ്രമുഖ നേതാക്കളും സാംസ്കാരിക പ്രവർത്തകരും മാർച്ചിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജന്തർ മന്തറിലെ സമരത്തിന് ലഭിച്ച ജനപിന്തുണ മാർച്ചിലും ആവർത്തിക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. പ്രതിഷേധക്കാരെ തടയുന്നതിനായി ജന്തർ മന്തറിലും പാർലമെന്റ് പരിസരത്തും കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
Story Summary
The monsoon session of Parliament begins today, with the government set to introduce six key bills, including Amit Shah’s proposal for imprisonment for insulting Vande Mataram. While the opposition INDIA bloc meets to align strategies on the NEET scandal and Ayodhya issues, the Cockroach Janata Party plans a massive march from Jantar Mantar to Parliament despite police restrictions.


