HomeNational'ഓപ്പറേഷൻ ഹാർഡ്ബോൾ': ലോറൻസ് ബിഷ്‌ണോയ് ഗ്യാങ്ങിനെ പൂട്ടാൻ ഇന്ത്യയുമായി കൈകോർത്ത് അമേരിക്കൻ...

‘ഓപ്പറേഷൻ ഹാർഡ്ബോൾ’: ലോറൻസ് ബിഷ്‌ണോയ് ഗ്യാങ്ങിനെ പൂട്ടാൻ ഇന്ത്യയുമായി കൈകോർത്ത് അമേരിക്കൻ ഏജൻസികൾ, വിവരങ്ങൾ കൈമാറി | Operation Hardball

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ അധോലോക സംഘങ്ങൾക്കെതിരെ യു.എസ്, കാനഡ, യൂറോപ്പ് എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന ‘ഓപ്പറേഷൻ ഹാർഡ്ബോൾ’ എന്ന വൻ സുരക്ഷാ ഓപ്പറേഷന് മുന്നോടിയായി യു.എസ് നിയമപാലകർ ഇന്ത്യൻ അന്വേഷണ ഏജൻസികളുമായി നിർണായക ചർച്ചകൾ നടത്തി വിവരങ്ങൾ കൈമാറിയതായി റിപ്പോർട്ട്. കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയ്, ഗോൾഡി ബ്രാർ, രോഹിത് ഗൊദാര, ജഗ്ഗു ഭഗവാൻപുരിയ എന്നിവരെയും അവരുടെ കൂട്ടാളികളെയും കുറിച്ചുള്ള വിവരങ്ങളാണ് ഇന്ത്യ പങ്കുവെച്ചതും ഇരുവിഭാഗവും ചേർന്ന് സ്ഥിരീകരിച്ചതും.(Operation Hardball US Law Enforcement Verified Lawrence Bishnoi Network Details With India)

വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ പട്ടികയും അവർക്കെതിരെയുള്ള കൃത്യമായ തെളിവുകളും വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യൻ ഏജൻസികൾ അമേരിക്കയ്ക്ക് കൈമാറിയിട്ടുണ്ട്. എൻ.സി.പി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലെ മുഖ്യസൂത്രധാരനും ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനുമായ അൻമോൾ ബിഷ്‌ണോയിയെ കഴിഞ്ഞ നവംബറിൽ യു.എസിൽ നിന്ന് നാടുകടത്തിയതോടെയാണ് ഇരുരാജ്യങ്ങളിലെയും കേന്ദ്ര ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തമായത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ അറസ്റ്റിലായ ബിഷ്‌ണോയ് കൂട്ടാളികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും സാങ്കേതിക നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് വിദേശത്തുള്ള പ്രതികളുടെ ഒളിത്താവളങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്. കഴിഞ്ഞ വർഷം ഡൽഹിയിലെ എൻ.ഐ.എ ആസ്ഥാനം സന്ദർശിച്ച യു.എസ് ഉദ്യോഗസ്ഥർ, ഇന്ത്യൻ വംശജരായ ഗുണ്ടാസംഘങ്ങൾക്ക് യു.എസിലെ മയക്കുമരുന്ന് മാഫിയകളുമായുള്ള ബന്ധത്തിൽ ആശങ്ക അറിയിച്ചിരുന്നു.

ഗായകൻ സിദ്ധു മൂസേവാല, ബാബ സിദ്ദിഖി എന്നിവരുടെ കൊലപാതകങ്ങൾക്ക് പിന്നിലും നടൻ സൽമാൻ ഖാന് നേരെയുണ്ടായ വധഭീഷണികൾക്ക് പിന്നിലും ലോറൻസ് ബിഷ്‌ണോയ് സംഘമാണെന്നാണ് കണ്ടെത്തൽ. 2014 മുതൽ ജയിലിലുള്ള ബിഷ്‌ണോയ് നിലവിൽ ഗുജറാത്തിലെ ജയിലിലാണ്. മറ്റൊരു പ്രധാന പ്രതിയായ ജഗ്ഗു ഭഗവാൻപുരിയ അസമിലെ ജയിലിലും കഴിയുന്നു. എന്നാൽ ഗോൾഡി ബ്രാർ, രോഹിത് ഗൊദാര എന്നിവർ ഇപ്പോഴും ഒളിവിലാണ്.

വിദേശത്തിരിക്കുന്ന ഈ ഗുണ്ടാസംഘങ്ങൾ പാകിസ്താൻ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കള്ളക്കടത്തുകാരുമായി ചേർന്ന് ഡ്രോണുകൾ വഴിയും സമുദ്രമാർഗ്ഗവും ഇന്ത്യയിലേക്ക് വലിയതോതിൽ മയക്കുമരുന്ന് എത്തിക്കുന്നതായും കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിപിഎൻ സംവിധാനങ്ങളും എൻക്രിപ്റ്റ് ചെയ്ത മെസ്സേജിങ് ആപ്പുകളും ഉപയോഗിക്കുന്നതിനാൽ ഇവരുടെ ആശയവിനിമയങ്ങൾ കണ്ടെത്തുന്നത് സുരക്ഷാ ഏജൻസികൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

Story Summary

In the run-up to ‘Operation Hardball’—a major coordinated crackdown by the US, Canada, and Europe against transnational crime networks—US law enforcement agencies held high-level meetings with Indian central agencies to verify data on gangsters like Lawrence Bishnoi and Goldy Brar. Co-operation peaked following the deportation of Anmol Bishnoi, helping gather evidence on their hideouts and links to cross-border drug cartels and encrypted communication channels.

Clickable Info Box