ഭോപ്പാൽ: അയോധ്യയിലെ രാമക്ഷേത്രത്തിലും ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലും ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾക്ക് പിന്നാലെ, മധ്യപ്രദേശിലെ പ്രശസ്തമായ മാ ബഗലാമുഖി ക്ഷേത്രത്തിലും സമാനമായ തട്ടിപ്പ് പുറത്ത്. ഭക്തർ നൽകുന്ന പണവും സ്വർണ്ണ-വെള്ളി ആഭരണങ്ങളും ക്ഷേത്ര സമിതി അറിയാതെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് വകമാറ്റിയെന്നാണ് പരാതി. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ അഗർ-മാൽവ ജില്ലയിലെ നാൽഖേഡയിലുള്ള ഈ പ്രശസ്തമായ ക്ഷേത്രത്തിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ പ്രീതി യാദവ് മൂന്നംഗ പ്രത്യേക സമിതിയെ നിയോഗിച്ചു.(Maa Baglamukhi Temple Donation Scam Inquiry Ordered In Madhya Pradesh)
ക്ഷേത്രത്തിന്റെ ഔദ്യോഗിക ഭരണസമിതി നിലനിൽക്കെത്തന്നെ, ഇതിന് സമാന്തരമായി രജിസ്റ്റർ ചെയ്യാത്ത ഒരു സ്വകാര്യ എൻ.ജി.ഓ കമ്മറ്റി ക്ഷേത്രവളപ്പിൽ പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തൽ. ഈ അനധികൃത കമ്മറ്റിയാണ് ഭക്തരിൽ നിന്നും നേരിട്ട് സംഭാവനകൾ സ്വീകരിക്കുകയും അവ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തത്. കുറച്ചുകാലമായി തുടർന്നിരുന്ന ഈ തട്ടിപ്പ്, ഒരു സർക്കാർ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുള്ളവരാണ് ആസൂത്രണം ചെയ്തതെന്ന് ആക്ഷേപമുണ്ട്.
അഗർ-മാൽവ ജില്ലാ പഞ്ചായത്ത് സി.ഇ.ഒ ബി.എസ് സോളങ്കിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോട് ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ട്രഷറി ഓഫീസർ മനീഷ് സോളങ്കി, ചീഫ് മുൻസിപ്പൽ ഓഫീസർ മിനി അഗർവാൾ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കുറ്റക്കാർ എത്ര ഉന്നതരായാലും കർശന നടപടിയുണ്ടാകുമെന്ന് മധ്യപ്രദേശ് സാംസ്‌കാരിക-ക്ഷേത്ര കാര്യ മന്ത്രി ധർമ്മേന്ദ്ര ലോധിയും വ്യക്തമാക്കി. ഹൈന്ദവ വിശ്വാസപ്രകാരം പത്ത് മഹാവിദ്യകളിൽ ഒന്നായ ബഗലാമുഖി ദേവിയുടെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ താവളങ്ങളിൽ ഒന്നാണിത്. ശത്രുനാശത്തിനും നിയമപരമായ തർക്കങ്ങളിൽ വിജയത്തിനുമായി ഇവിടെ നടത്തുന്ന പ്രത്യേക തന്ത്രിക് പൂജകളും ‘മുളക് ഹവനം’ പോലുള്ള കർമ്മങ്ങളും പ്രശസ്തമാണ്.
മഹാഭാരത യുദ്ധത്തിൽ കൗരവർക്കെതിരെ വിജയം നേടാനായി കൃഷ്ണന്റെ നിർദ്ദേശപ്രകാരം യുധിഷ്ഠിരനാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് ഐതിഹ്യം. തെരഞ്ഞെടുപ്പ് കാലങ്ങളിൽ ഇന്ത്യയിലുടനീളമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ വിജയത്തിനായി ഇവിടെയെത്തി പ്രത്യേക പൂജകൾ നടത്താറുണ്ട്.
Story Summary
Following donation scam allegations at Ayodhya and Badrinath temples, a probe has been ordered into financial irregularities at the famous Maa Baglamukhi Temple in Madhya Pradesh’s Agar-Malwa district. District Collector Preeti Yadav has set up a three-member inquiry committee to investigate an unregistered group running a parallel system to divert cash and gold donations into private bank accounts.

