റിപ്പോർട്ട്: അൻവർ ഷരിഫ്
കോഴിക്കോട് മുക്കത്തിന് സമീപം മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിലായി. മണാശ്ശേരി സ്വദേശി ജയകുമാറാണ് പോലീസിന്റെ പിടിയിലായത് (Mukkam Murder Case). ഇന്നലെ സന്ധ്യയോടെ കൊലപാതകം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ, മറ്റൊരു സ്ഥലത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.
മണാശ്ശേരിയിലെ ഓട്ടോ ഡ്രൈവറായ പ്രദീഷ് ആണ് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ ജയകുമാറിനെ ആദ്യം കണ്ടത്. പ്രദീഷ് ഇയാളെ തടഞ്ഞുവെക്കുകയും, ബഹളം കേട്ടെത്തിയ മറ്റ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഉടൻ സ്ഥലത്തെത്തിയ മുക്കം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർനടപടികൾക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഇന്നലെ വൈകുന്നേരം ഏഴേകാലോടെയാണ് കൊലപാതകം നടന്നത്. മണാശ്ശേരി സ്വദേശി വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ സ്ഥലത്തെത്തിയ ജയകുമാർ ബഹളം വെക്കുന്നത് വിനോദ് കുമാർ ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രകോപിതനായ ജയകുമാർ കയ്യിലുണ്ടായിരുന്ന ആയുധം കൊണ്ട് വിനോദ് കുമാറിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദ് കുമാറിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Summary: The Mukkam police have arrested Jayakumar, a resident of Manassery, for the brutal murder of Vinod Kumar following a dispute over drunken behavior. The accused was apprehended by local residents, led by an autorickshaw driver, while he was attempting to flee the area this morning, and has since been taken into custody for further legal proceedings.

