ന്യൂഡൽഹി: നീറ്റ് യുജി 2026 പുനഃപരീക്ഷ സുതാര്യവും സുരക്ഷിതവുമാക്കുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഇന്ന് രാജ്യവ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ വൈകുന്നേരം വരെ നീളുന്ന പരിശോധനയിൽ 2.5 ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ പങ്കാളികളാകും.(NEET UG 2026 Re-exam, NTA to Conduct Nationwide Mock Drill)
പരീക്ഷാ ദിനത്തിൽ കേന്ദ്രങ്ങളിൽ കർശനമായ ത്രിതല സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. പരീക്ഷാ ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും സുരക്ഷാ ചുമതല അർദ്ധസൈനിക വിഭാഗങ്ങൾക്കായിരിക്കും. രാജ്യത്തെ 5,000-ഓളം പരീക്ഷാ കേന്ദ്രങ്ങൾ സിസിടിവി നിരീക്ഷണത്തിലായിരിക്കും.
നാഷണൽ മെഡിക്കൽ കമ്മിഷൻ എല്ലാ മെഡിക്കൽ കോളേജുകൾക്കും കർശന നിർദ്ദേശം നൽകി. പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി ജൂൺ 20, 21 തീയതികളിൽ വിദ്യാർത്ഥികൾക്ക് അവധി നൽകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് എൻടിഎ വ്യക്തമാക്കി. വീഡിയോയിൽ കാണിക്കുന്ന പാക്കറ്റിൽ ഔദ്യോഗിക ഒഎംആർ ഉത്തരക്കടലാസ് ഇല്ലെന്നും, വീഡിയോയിലെ വിവരങ്ങൾ അവാസ്തവമാണെന്നും എൻടിഎ ചൂണ്ടിക്കാട്ടി.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി ടെലഗ്രാം ആപ്പിന് ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണം ഡൽഹി ഹൈക്കോടതി ശരിവെച്ചു. കേന്ദ്ര സർക്കാർ എടുത്ത ഈ തീരുമാനം പരീക്ഷയിലെ സുതാര്യത ഉറപ്പാക്കാൻ ആവശ്യമാണെന്ന് ജസ്റ്റിസ് തേജസ് കരിയ വ്യക്തമാക്കി. ടെലഗ്രാം നൽകിയ ഹർജി കോടതി തള്ളി. പരീക്ഷാ ക്രമക്കേടുകൾ പൂർണ്ണമായും ഒഴിവാക്കി സുഗമമായ നടത്തിപ്പിനായി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി എൻടിഎ അറിയിച്ചു.
Story Summary
The NTA is conducting a nationwide mock drill today involving over 2.5 lakh security personnel to ensure the smooth conduct of the NEET UG 2026 re-exam. Meanwhile, authorities have clamped down on misinformation, the Delhi High Court has upheld a temporary ban on Telegram, and the National Medical Commission has ordered medical colleges to remain on high alert during the exam period.

