ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജാഗ്രതാ നിർദ്ദേശങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. വ്യാജ സന്ദേശങ്ങളിൽ വീഴാതിരിക്കാൻ ഔദ്യോഗിക ആശയവിനിമയങ്ങൾക്കായി പ്രത്യേക വാട്‌സ്ആപ്പ് നമ്പർ എൻടിഎ പുറത്തിറക്കി.(NEET Re-exam Guidelines And Protests In Delhi)
7827980287 എന്ന ബ്ലൂടിക് വെരിഫൈഡ് നമ്പറിലൂടെ മാത്രമായിരിക്കും എൻടിഎയിൽ നിന്നുള്ള ഔദ്യോഗിക സന്ദേശങ്ങൾ ലഭിക്കുക. വിദ്യാർത്ഥികൾക്ക് ഈ നമ്പറിലേക്ക് സന്ദേശങ്ങൾ അയക്കാൻ കഴിയില്ല. വ്യക്തിഗത വിവരങ്ങളോ ഒടിപിയോ പണമോ എൻടിഎ ആവശ്യപ്പെടില്ല. ചോദ്യപേപ്പറുമായി ബന്ധപ്പെട്ട വിവരങ്ങളും ഈ നമ്പറിലൂടെ പങ്കുവെക്കില്ല. ഇത്തരം സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നാഷണൽ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ റിപ്പോർട്ട് ചെയ്യണം.
മെയ് 30-ലെ അഡ്‌മിറ്റ് കാർഡ് ഉപയോഗിക്കാൻ പാടില്ല. വെബ്സൈറ്റിൽ നിന്നും പുതിയ അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പരീക്ഷാ കേന്ദ്രത്തിൽ ഹാജരാക്കണം. നീറ്റ് ക്രമക്കേടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന വിദ്യാർത്ഥികളുടെ സാന്നിധ്യം കണക്കിലെടുത്ത്, നാഷണൽ മെഡിക്കൽ കമ്മിഷന് കീഴിലുള്ള കോളേജുകൾ ഇന്നും നാളെയും അവധി നൽകരുതെന്ന് കർശന നിർദ്ദേശം നൽകി. പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്തുന്നതിനായി രാജ്യത്തെ 5000 കേന്ദ്രങ്ങളിൽ ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ പൂർണ്ണമാണെന്ന് എൻടിഎ അറിയിച്ചു.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (CJP) ദില്ലിയിൽ സമരത്തിനൊരുങ്ങുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ജന്തർ മന്തറിൽ പ്രതിഷേധം നടക്കും. പരീക്ഷാ ക്രമക്കേടിൽ മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും സിജെപി സ്ഥാപകൻ അഭിജിത്ത് ദിപ്കെ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ പ്ലേറ്റും സ്പൂണുമായി എത്താനാണ് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. അനിശ്ചിതകാല സമരത്തിനാണ് പാർട്ടിയുടെ നീക്കം.
Story Summary
NTA has issued strict guidelines for tomorrow’s NEET re-exam, emphasizing that all official communications will come exclusively from their verified WhatsApp number. While authorities are conducting mock drills across 5000 centers to ensure security, the ‘Cockroach Janata Party’ has announced a protest at Jantar Mantar demanding the Education Minister’s resignation over exam irregularities.

