ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും പ്രതിഷേധക്കാരായ വിദ്യാർത്ഥികളും തമ്മിലുള്ള പോര് ശക്തമാകുന്നു. ഡൽഹി ജന്തർ മന്തറിൽ സമരം 32-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ, തങ്ങളുമായി ചർച്ച നടത്തണമെങ്കിൽ സർക്കാർ മുൻകൈ എടുക്കണമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി അധ്യക്ഷൻ അഭിജിത് ദിപ്കെ ആവശ്യപ്പെട്ടു.(NEET Controversy CJP Demands Neutral Venue For Talks With Government)
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് സി.ജെ.പി വക്താവ് അശുതോഷ് റാങ്ക വ്യക്തമാക്കി. ചർച്ച നിഷ്പക്ഷമായ സ്ഥലത്തോ ജന്തർ മന്തറിലോ വെച്ച് മാത്രമേ നടക്കൂ. സർക്കാരാണ് ചർച്ചയ്ക്കായി ഇങ്ങോട്ട് വരേണ്ടത് എന്നും സി ജെ പി പറയുന്നു. പ്രതിഷേധക്കാർ തങ്ങളുമായി ചർച്ചയ്ക്ക് തയ്യാറായാൽ ചർച്ച നടത്തുന്നതിൽ തടസ്സമില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ചർച്ചയ്ക്കെന്ന പേരിൽ പ്രതിനിധികളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ വിളിച്ചുവരുത്തി കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ വസതിയിൽ അഞ്ച് മണിക്കൂറോളം തടഞ്ഞുവെച്ചുവെന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തുവെന്നും അഭിജിത് ദിപ്കെ ആരോപിച്ചു. ഒരു വശത്ത് ചർച്ചയ്ക്ക് വിളിക്കുകയും മറുവശത്ത് വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തുകയുമാണെന്ന് സി.ജെ.പി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം പ്രതിഷേധത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു. പ്രദേശം നിലവിൽ കനത്ത സുരക്ഷാ വലയത്തിലാണ്.
Story Summary
The standoff between the government and NEET protesters deepened as Cockroach Janta Party (CJP) founder Abhijeet Dipke demanded that the government initiate talks on neutral ground or at Jantar Mantar. While CJP accused the government of detaining their representatives during previous talks and unleashing police violence on students, government sources maintained they are ready for dialogue if protesters approach.


