ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മാന്ത്രികൻ’ എന്ന് പരിഹസിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാഹുലിന്റെ പരാമർശം ഭരണപക്ഷമായ ബിജെപിയെ ചൊടിപ്പിക്കുകയും സഭയിൽ വലിയ ബഹളത്തിന് കാരണമാവുകയും ചെയ്തു.(Magician Has Been Caught, Rahul Gandhi’s statement At PM Modi Sparks Uproar In Lok Sabha)
രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ബിജെപി ഭയപ്പെടുന്നു. തങ്ങളുടെ ശക്തി കുറയുന്നത് തടയാൻ അവർ തിരഞ്ഞെടുപ്പ് ഭൂപടങ്ങൾ പുനർനിർണ്ണയിക്കുകയാണ്. അസമിലും ജമ്മു കശ്മീരിലും ചെയ്തതുപോലെ ഇന്ത്യയിലുടനീളം രാഷ്ട്രീയ അട്ടിമറി നടത്താമെന്നാണ് അവർ കരുതുന്നത്. ഇതിനായി ഭരണഘടനാ ഭേദഗതികൾ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബില്ല് പാസാകില്ലെന്ന് ബിജെപിക്ക് അറിയാമായിരുന്നുവെന്ന് രാഹുൽ പരിഹസിച്ചു. സത്യം പറഞ്ഞാൽ ആ മാന്ത്രികൻ പിടിക്കപ്പെട്ടിരിക്കുകയാണ്. ബാലകോട്ടിലെ മാന്ത്രികൻ, നോട്ടുനിരോധനത്തിന്റെ മാന്ത്രികൻ, സിന്ദൂരിലെ മാന്ത്രികൻ – ഇപ്പോൾ പെട്ടെന്ന് പിടിക്കപ്പെട്ടു. ഈ മാന്ത്രികനും ബിസിനസുകാരനും തമ്മിലുള്ള കൂട്ടുകെട്ട് എല്ലാവർക്കും അറിയാവുന്നതാണ്, രാഹുൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കിരൺ റിജിജുവും രംഗത്തെത്തി. ബാലകോട്ട്, ഓപ്പറേഷൻ സിന്ദൂർ എന്നിവ പരാമർശിച്ചതിലൂടെ രാഹുൽ രാജ്യത്തെയും സൈന്യത്തെയും അപമാനിച്ചുവെന്ന് കിരൺ റിജിജു ആരോപിച്ചു. പ്രധാനമന്ത്രിയെ നിരന്തരം ‘മാന്ത്രികൻ’ എന്ന് വിളിക്കുന്നത് രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭയിൽ ഇത്തരം പദപ്രയോഗങ്ങൾ അനുവദിക്കില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. വിഷയത്തിൽ മാത്രം ഊന്നി സംസാരിക്കാൻ അദ്ദേഹം രാഹുലിന് നിർദ്ദേശം നൽകി. ബിജെപി നേതാക്കൾക്ക് ‘ആകെ ആശയക്കുഴപ്പമാണെന്ന്’ തിരിച്ചടിച്ചെങ്കിലും, ‘മാന്ത്രികൻ’ എന്ന പദം പിന്നീട് ഉപയോഗിക്കില്ലെന്ന് രാഹുൽ സമ്മതിച്ചു. നിങ്ങൾ ഇന്ത്യയിലെ ജനങ്ങളല്ല, സായുധ സേനയുമല്ല; നിങ്ങൾ ഒരു രാഷ്ട്രീയ സംഘടന മാത്രമാണ്. ഞങ്ങൾ ഇന്ത്യയെയോ സൈന്യത്തെയോ അല്ല ആക്രമിക്കുന്നത്, നിങ്ങളെയാണ്. നിങ്ങൾ സൈന്യത്തിന് പിന്നിൽ ഒളിക്കുകയാണ്, രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

