ന്യൂഡൽഹി: പരീക്ഷാ പേപ്പർ ചോർച്ച തടയുന്നതിനുള്ള പൊതു പരീക്ഷകൾ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026 പാർലമെന്റ് പാസാക്കിയതിനെ സ്വാഗതം ചെയ്ത് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. ബില്ലിന് ഭൂരിപക്ഷം എംപിമാരുടെ പിന്തുണ ലഭിച്ചെന്നും ബില്ലിന്റെ ഉള്ളടക്കത്തോടുള്ള എതിർപ്പല്ല, മറിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ചില വിയോജിപ്പുകൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു (Kiren Rijiju on Anti Paper Leak Bill).
“വിദ്യാഭ്യാസ വിഷയത്തിലും പ്രത്യേകിച്ച് പരീക്ഷാ പേപ്പർ ചോർച്ച തടയേണ്ടതിന്റെ ആവശ്യകതയിലും എല്ലാവരും ഗൗരവത്തോടെയാണ് സമീപിക്കുന്നത്. ബില്ലിനെതിരെ ഉയർന്ന എതിർപ്പുകൾ രാഷ്ട്രീയ പ്രേരിതമായിരുന്നു. ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണയോടെയാണ് നിയമം പാസാക്കിയത്,” റിജിജു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതിനായി നിയമം എത്രയും വേഗം നടപ്പാക്കുകയാണ് ഇനി സർക്കാരിന്റെ മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനും പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കെതിരെ കൂടുതൽ ശക്തമായ നിയമനടപടികൾ ഉറപ്പാക്കുന്നതിനുമാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ തുടർച്ചയായി ഉണ്ടാകുന്ന പ്രതിഷേധങ്ങളെയും നടപടികൾ തടസ്സപ്പെടുന്നതിനെയും റിജിജു വിമർശിച്ചു. പ്രതിപക്ഷ പാർട്ടികൾക്ക് തങ്ങളുടെ വിഷയങ്ങളും ആശങ്കകളും ഉന്നയിക്കാനുള്ള പൂർണ അവകാശമുണ്ടെങ്കിലും, ബില്ലുകൾ പാസാക്കുന്നതും ചോദ്യോത്തര വേളയും മറ്റ് സുപ്രധാന പാർലമെന്ററി നടപടികളും തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
“പ്രതിപക്ഷം തങ്ങളുടെ വിഷയങ്ങൾ ഉന്നയിക്കുന്നതിനെ സർക്കാർ ബഹുമാനിക്കുന്നു. എന്നാൽ, പാർലമെന്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്താതെ നിയമനിർമാണ നടപടികളുമായി സഹകരിക്കുന്നത് എല്ലാവർക്കും ഗുണകരമാകും,” റിജിജു പറഞ്ഞു. വരാനിരിക്കുന്ന ദിവസങ്ങളിൽ പാർലമെന്റിന്റെ പ്രവർത്തനം കൂടുതൽ സഹകരണപരവും സുഗമവുമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ലോക്സഭയിൽ ബുധനാഴ്ച പാസാക്കിയ ബിൽ വ്യാഴാഴ്ച രാജ്യസഭയും അംഗീകരിച്ചിരുന്നു. വോട്ടെടുപ്പിനിടെ പ്രതിപക്ഷ അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ഭേദഗതി ബിൽ തിടുക്കത്തിൽ കൊണ്ടുവന്നതാണെന്നും പരീക്ഷാ പേപ്പർ ചോർച്ചയുടെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കാൻ ഇതിലൂടെ സാധിക്കില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. വിദ്യാർഥി പ്രതിഷേധങ്ങൾ തണുപ്പിക്കാനാണ് ബിൽ കൊണ്ടുവന്നതെന്നും അവർ വിമർശിച്ചു.
എന്നാൽ, 2024-ലെ നിലവിലെ നിയമം നടപ്പാക്കിയതിൽനിന്നുള്ള അനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ടാണ് ഭേദഗതികൾ കൊണ്ടുവന്നതെന്നും പരീക്ഷാ ക്രമക്കേടുകൾക്കെതിരായ നിയമസംവിധാനം കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു.
Summary: Parliamentary Affairs Minister Kiren Rijiju said the opposition to the Anti-Paper Leak Bill was politically motivated and that the legislation received support from a majority of MPs. He urged opposition parties to raise their concerns without disrupting Parliament and called for the law’s swift implementation to protect students’ interests.


