മോസ്കോ: മധ്യ മോസ്കോയിലെ പ്രമുഖ റസ്റ്റോറന്റിന് സമീപമുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ കുദ്രിൻസ്കയ സ്ക്വയറിലെ സ്റ്റാലിൻ യുഗത്തിലെ പ്രശസ്തമായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ‘ബാൽസി റോസി’ എന്ന ഇറ്റാലിയൻ റസ്റ്റോറന്റിന് മുന്നിലാണ് സ്ഫോടനമുണ്ടായത്.(Moscow Restaurant Bomb Blast, Three Killed Twenty One Injured)
നാടൻ ബോംബുമായി റസ്റ്റോറന്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച സ്ത്രീയെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നതെന്ന് റഷ്യയുടെ ഭീകരവിരുദ്ധ സമിതി വ്യക്തമാക്കിയതായി സംസ്ഥാന വാർത്താ ഏജൻസിയായ ആർ.ഐ.എ റിപ്പോർട്ട് ചെയ്തു. ബോംബ് കൊണ്ടുവന്ന സ്ത്രീ, റസ്റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരൻ, സമീപത്തുണ്ടായിരുന്ന ഒരു ഉപഭോക്താവ് എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്.
സ്ഫോടനത്തിൽ പരിക്കേറ്റ 21 പേരുടെ നില വ്യത്യസ്ത ഘട്ടങ്ങളിലാണ്. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഒരു സ്വകാര്യ ചടങ്ങിനായി ശനിയാഴ്ച റസ്റ്റോറന്റ് അടച്ചിട്ടിരിക്കുകയായിരുന്നു. റസ്റ്റോറന്റിന്റെ പുറത്തെ സമ്മർ ടെറസിലുണ്ടായിരുന്ന ആളുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും, ബോംബ് വഹിച്ച് വന്ന സ്ത്രീ ഇതറിയാതെ ദൂരസ്ഥലത്തിരുന്ന മറ്റാരെങ്കിലും റിമോട്ട് വഴി ബോംബ് പൊട്ടിച്ചതാകാം എന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ റഷ്യൻ അധികൃതർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Story Summary
A homemade bomb carried by an unidentified woman exploded near an Italian restaurant in central Moscow, killing three people—including the woman, a security guard, and a customer—and injuring at least 21 others. Russian authorities are investigating the blast, which occurred during a private event at the restaurant.


