ബെംഗളൂരു: യുവാക്കൾക്കിടയിൽ എച്ച്.ഐ.വി രോഗബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി പരിശോധന നടത്താൻ ഒരുങ്ങി കർണാടക ആരോഗ്യവകുപ്പ്. രോഗബാധ മുൻകൂട്ടി കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു വ്യാപക പരിശോധനാ പദ്ധതി നടപ്പിലാക്കുന്നത്.(Karnataka To Conduct HIV Testing For College Students Amid Rising Youth Cases)
ദേശീയ എയ്ഡ്സ് നിയന്ത്രണ പ്രോഗ്രാമിന്റെയും വിവിധ സംഘടനകളുടെയും റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് എച്ച്.ഐ.വി രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് കർണാടക. നിലവിൽ 2.60 ലക്ഷത്തോളം എച്ച്.ഐ.വി ബാധിതർ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. ഇതിൽ 2.05 ലക്ഷം പേർ ആന്റി റെട്രോവൈറൽ തെറാപ്പി (ART) ചികിത്സ സ്വീകരിക്കുന്നുണ്ട്. എന്നാൽ 54,000-ത്തോളം ആളുകൾ തങ്ങൾക്ക് രോഗബാധയുണ്ടെന്ന കാര്യം അറിയാത്തവരാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
18 മുതൽ 35 വയസ്സ് വരെയുള്ള യുവാക്കൾക്കിടയിലാണ് എച്ച്.ഐ.വി അതിവേഗം പടരുന്നത്. ഇതിൽ 18-നും 25-നും ഇടയിൽ പ്രായമുള്ള 7,000-ത്തോളം പേർക്ക് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോളേജുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. പദ്ധതിയോട് സഹകരിക്കണമെന്ന് കോളേജ് പ്രിൻസിപ്പൽമാരോടും വിദ്യാർത്ഥികളോടും വകുപ്പ് അഭ്യർത്ഥിച്ചു. സ്വകാര്യത ഉറപ്പുവരുത്തി സ്വയം രോഗസാധ്യത വിലയിരുത്തുന്നതിനായി ക്യൂആർ കോഡ് അധിഷ്ഠിത ‘നോ യുവർ എച്ച്.ഐ.വി സ്റ്റാറ്റസ്’ സംവിധാനവും ഇതിന്റെ ഭാഗമായി ഏർപ്പെടുത്തുന്നുണ്ട്.
Story Summary
The Karnataka Health Department has decided to conduct HIV testing for college students to ensure early detection, following a rapid rise in infections among youth. Karnataka ranks third in the country for HIV prevalence, with 18-35 age group accounting for a significant number of cases.


