ബെംഗളൂരു: ഒരു മണിക്കൂറോളം നീണ്ടുനിന്ന അതിശക്തമായ മഴയിലും കാറ്റിലും ബെംഗളൂരു നഗരം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയുടെ മതിൽ തകർന്നു വീണ് ഏഴുപേർ മരിച്ചു. (Heavy rains in Bengaluru, 10 dead, extensive damage)
ഇതിൽ എറണാകുളം രാമമംഗലം സ്വദേശികളായ സ്മിത, ലത എന്നിവരും ഉൾപ്പെടുന്നു. ഷോപ്പിങ് നടത്തി മടങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. ഒൻപതുപേർക്ക് പരിക്കേറ്റു. ശിവാജിനഗറിലും ബന്നാർഘട്ട റോഡിലും പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു. ചാമരാജ്പേട്ടിൽ വീടിന്റെ മേൽക്കൂരയും ഭിത്തിയും തകർന്ന് വീണ് ഒരാൾ മരിച്ചു.
50 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിൽ മരങ്ങൾ കടപുഴകി വീണതോടെ നഗരഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. 50-ലധികം വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചു. 200-ലധികം പോസ്റ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പലയിടങ്ങളിലും ട്രാൻസ്‌ഫോർമറുകൾ പൊട്ടിത്തെറിച്ചതോടെ വൈദ്യുതി വിതരണം നിലച്ചു. എംജി റോഡ്, ഇന്ദിരാനഗർ, കൊറമംഗല, ബെലന്തൂർ തുടങ്ങി നഗരത്തിലെ പ്രധാന മേഖലകളിലെല്ലാം റോഡുകളിൽ രണ്ടുമുതൽ മൂന്നടി വരെ വെള്ളമുയർന്നു. ഓടകൾ നിറഞ്ഞുകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങൾ പ്രളയ സമാനമായി. നഗരഹൃദയത്തിൽ മാത്രം 78 മില്ലിമീറ്റർ മഴ പെയ്തതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. അടുത്ത 48 മണിക്കൂർ കൂടി നഗരത്തിൽ ശക്തമായ ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

