ഹൈലാക്കണ്ടി: 15 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ അസമിലെ ഹൈലാക്കണ്ടി ജില്ലയിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ (Hailakandi Minor Girl Murder Case). അറസ്റ്റിലായവരിൽ 17 വയസുകാരനും ഉൾപ്പെടുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. കേസിന്റെ ക്രൂരത കണക്കിലെടുത്ത് പ്രായപൂർത്തിയാകാത്ത പ്രതിയെ മുതിർന്നയാളായി പരിഗണിച്ച് വിചാരണ ചെയ്യാൻ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഹൈലാക്കണ്ടി എസ്.എസ്.പി അമിതാഭ് സിൻഹ വ്യക്തമാക്കി.
കത്ലിചെറ പോലീസ് സ്റ്റേഷൻ പരിധിയിലെ അലോയിച്ചോറ പ്രദേശത്ത് ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം നടന്നത്. ദേശീയപാത 6-ന് സമീപത്തെ വീട്ടിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുവീട്ടിൽ നടന്ന വിരുന്നിൽ പങ്കെടുത്ത ശേഷം രാത്രി 10.30ഓടെ പെൺകുട്ടി വീട്ടിലേക്ക് മടങ്ങിയിരുന്നുവെന്ന് കുടുംബം അറിയിച്ചു. ഏകദേശം ഒരു മണിക്കൂറിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ കണ്ടെത്തിയതെന്ന് മാതാവ് പറഞ്ഞു.
സംഭവത്തിൽ ആദ്യം അഞ്ച് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് 17 മുതൽ 19 വയസ് വരെ പ്രായമുള്ള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിക്ക് പ്രതികളിൽ ഒരാളുമായി പരിചയമുണ്ടായിരുന്നുവെന്നും ഇരുവരും തമ്മിൽ ആശയവിനിമയം നടന്നിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പെൺകുട്ടിയുടെ ശരീരത്തിൽ ഗുരുതര പരിക്കുകളുണ്ടായിരുന്നുവെന്നും വിവിധ വസ്തുക്കൾ ഉപയോഗിച്ച് പീഡിപ്പിച്ചതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ ശാസ്ത്രീയ പരിശോധനകളും തെളിവെടുപ്പും പുരോഗമിക്കുകയാണ്. കേസിന്റെ അതീവ സെൻസിറ്റീവ് സ്വഭാവം കണക്കിലെടുത്ത് ഇരയുടെ വ്യക്തിവിവരങ്ങളോ അന്വേഷണത്തെ ബാധിക്കാവുന്ന വിവരങ്ങളോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന് പോലീസ് അഭ്യർഥിച്ചു.
അറസ്റ്റിലായവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യൽ, കൊലപാതകം എന്നീ വകുപ്പുകൾക്കും പോക്സോ നിയമത്തിലെ ഗുരുതര ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകൾക്കും കീഴിൽ കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കാമെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് പരിശോധന നടത്തിവരികയാണ്.
അതേസമയം, സംഭവത്തിൽ ഹൈലാക്കണ്ടിയിലും അസമിലെ ബരാക് താഴ്വരയുടെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം ശക്തമായി. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട നാട്ടുകാർ ദേശീയപാത 6 ഉപരോധിച്ചു. അസമിനെയും മിസോറാമിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ദേശീയപാതയിൽ പ്രതിഷേധത്തെ തുടർന്ന് ഗതാഗത തടസ്സവും ഉണ്ടായി.
കേസിൽ സമഗ്രവും വേഗത്തിലുള്ളതുമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Summary: Three teenagers, including a 17-year-old, have been arrested in Assam’s Hailakandi district over the alleged rape and murder of a 15-year-old girl. Police have invoked provisions under the Bharatiya Nyaya Sanhita and the POCSO Act, while protests demanding strict punishment continue across parts of the Barak Valley.


