ന്യൂഡൽഹി: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിക്കാൻ സാധ്യത (Fuel Price Hike India). എണ്ണക്കമ്പനികൾ നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് മേയ് 15-ന് മുൻപായി വിലവർധന ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്രസർക്കാർ അനുമതി നൽകുകയാണെങ്കിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 4 മുതൽ 5 രൂപ വരെ വർധിച്ചേക്കാം.
ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകൾക്ക് 40 മുതൽ 50 രൂപ വരെ വർധനയുണ്ടാകാൻ സാധ്യതയുണ്ട്.
മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങൾ മൂലം ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 126 ഡോളറായി ഉയർന്നു. ഇത് ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്നു എന്നാണ് കണക്കുകൾ.
2022 മുതൽ ഇന്ധനവില വലിയ മാറ്റമില്ലാതെ മരവിപ്പിച്ചു നിർത്തിയിരിക്കുകയായിരുന്നു. ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വലിയൊരു വിലവർധനയ്ക്ക് രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
ആഗോളതലത്തിൽ എണ്ണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടും ഇന്ത്യയിൽ ഇതുവരെ ചില്ലറ വിൽപന നിരക്കുകൾ വർധിപ്പിച്ചിരുന്നില്ല. എന്നാൽ കമ്പനികളുടെ നഷ്ടം താങ്ങാവുന്നതിലപ്പുറമായ സാഹചര്യത്തിലാണ് വില വർധിപ്പിക്കാനുള്ള നീക്കം സജീവമായത്. ഇന്ധനവില വർധിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായേക്കുമെന്ന ആശങ്കയിലാണ് പൊതുജനം.
Story Summary: Fuel prices in India are expected to rise significantly by May 15 due to surging global crude oil prices, which have hit $126 per barrel. Reports suggest a potential hike of ₹4-5 per liter for petrol and diesel, and ₹40-50 for domestic LPG cylinders, as oil companies face monthly losses of around ₹30,000 crore.

