ന്യൂഡൽഹി: “ചേച്ചി എന്നെ രക്ഷിക്കൂ, അവർ എന്നെ ഒരുപാട് അടിക്കുന്നുണ്ട്, ഞാൻ രക്ഷപ്പെടില്ല… എന്നെ കൊന്നുകളയും”, ഫോണിലൂടെ സഹോദരിയോട് നിലവിളിച്ച കോൾ കട്ടായി ഏഴാം മിനിറ്റിൽ 28-കാരിയായ യുവതി മരിച്ചു (Delhi Woman Dowry Death). വെസ്റ്റ് ഡൽഹിയിലെ ഇന്ദർപുരിയിൽ മൂന്ന് നില കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വീണ കുമാരി എന്ന യുവതി മരിച്ച സംഭവത്തിലാണ് സ്ത്രീധന പീഡന ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. മെയ് 18-ന് രാത്രി 9:55-നാണ് വീണ തന്റെ സഹോദരി റീനയെ വിളിച്ച് തന്നെ രക്ഷിക്കണമെന്നും തന്റെ ആറ് മാസം പ്രായമുള്ള മകനെ നോക്കണമെന്നും ആവശ്യപ്പെട്ടത്. എന്നാൽ രാത്രി 10:02-ഓടെ വീണ കെട്ടിടത്തിന് മുകളിൽ നിന്ന് വീണെന്ന വിവരമാണ് സഹോദരന്മാർക്ക് ലഭിച്ചത്.
ഉത്തർപ്രദേശിലെ സംഭാലിൽ നിന്ന് വിവാഹശേഷം ഡൽഹിയിലേക്ക് മാറിയ വീണയെ ഭർത്താവ് രാജു സിംഗും സഹോദരൻ രാജ്കുമാറും നിരന്തരം സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ സഹോദരൻ ആരോപിച്ചു. വിവാഹത്തിന് നൽകിയ സാധനങ്ങൾ കുറഞ്ഞുപോയെന്ന് പറഞ്ഞ് ഇവർ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിൾ ആവശ്യപ്പെട്ടിരുന്നുവെന്നും കുടുംബം പറയുന്നു. ഒരിക്കൽ കടുത്ത മർദ്ദനമേറ്റ് വീണയുടെ ചെവിയിലെ കർണ്ണപടം തകർന്നിരുന്നു. എന്നാൽ ഭർതൃപിതാവ് ജയപാൽ ഈ ആരോപണങ്ങൾ നിഷേധിച്ചു. സംഭവത്തിൽ ഡൽഹി പോലീസ് സ്ത്രീധന പീഡന മരണത്തിന് കേസെടുക്കുകയും ഭർത്താവ് രാജുവിനെയും സഹോദരൻ രാജ്കുമാറിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
Summary: A 28-year-old woman, Veena Kumari, died under suspicious circumstances after allegedly falling from a three-story building in West Delhi’s Inderpuri. Just seven minutes before her death on May 18, she made a desperate SOS call to her sister, begging to be saved from severe physical assault by her husband, Raju Singh, and his brother. Veena’s family has alleged continuous dowry harassment, claiming the in-laws demanded a Royal Enfield Bullet motorcycle and routinely assaulted her. West Delhi Police have registered a dowry death case and arrested both the husband and his brother.

