ന്യൂഡൽഹി: സി. സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാ നാമനിർദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നാമനിർദ്ദേശത്തിന് ആവശ്യമായ പ്രത്യേക അറിവോ പ്രായോഗിക പരിചയമോ അദ്ദേഹത്തിനില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജിയിൽ കഴമ്പില്ലെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കർയ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നടപടി.(Delhi High Court Dismisses Plea Challenging Rajya Sabha Nomination Of C Sadanandan Master)
രാജ്യസഭാ നാമനിർദ്ദേശങ്ങളിലെ മാനദണ്ഡങ്ങളെക്കുറിച്ച് കോടതിയിൽ നിലനിൽക്കുന്ന നിയമപരമായ മാനദണ്ഡങ്ങൾ എന്താണെന്ന് ഹൈക്കോടതി നേരത്തെ ഹർജിക്കാരനോട് ചോദിച്ചിരുന്നു. ഭരണഘടനയുടെ 80(3) അനുച്ഛേദപ്രകാരം, സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക സേവനം എന്നീ മേഖലകളിൽ പ്രാവീണ്യമുള്ളവരെയാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യേണ്ടത്. എന്നാൽ സദാനന്ദൻ മാസ്റ്ററുടെ കാര്യത്തിൽ ഇത്തരം പ്രത്യേക യോഗ്യതകളൊന്നും പൊതുമണ്ഡലത്തിൽ ലഭ്യമായിട്ടില്ലെന്നായിരുന്നു അഭിഭാഷകനായ സുഭാഷ് തീക്കാടൻ സമർപ്പിച്ച ഹർജിയിലെ വാദം.
കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ, ഇത്തരം നാമനിർദ്ദേശങ്ങൾ പരിശോധിക്കുന്നതിന് കോടതിക്ക് മുന്നിൽ വ്യക്തമായ നിയമപരമായ മാനദണ്ഡങ്ങൾ ഇല്ലെന്നും, ഇത് എക്സിക്യൂട്ടീവിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും വാദിച്ചു. നാമനിർദ്ദേശ പ്രക്രിയയിൽ സുതാര്യതയില്ലെന്നും രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തിയാണ് നിയമനങ്ങളെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നുവെങ്കിലും, കോടതി ഇത് തള്ളിക്കളയുകയായിരുന്നു.
Story Summary
The Delhi High Court has dismissed a Public Interest Litigation (PIL) challenging the Rajya Sabha nomination of BJP leader C. Sadanandan Master. The division bench ruled that the petition lacked merit, noting that there are no judicially manageable standards for the court to review the executive’s constitutional discretion in making such nominations.

