കൊച്ചി: നടൻ ടിനി ടോമിനെതിരെ ഉന്നയിച്ച പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന നടി അൻസിബ ഹസ്സന്റെ ആവശ്യം താരസംഘടനയായ ‘അമ്മ’ (AMMA) പരിഗണിച്ചേക്കില്ല (Ansiba Hassan). അൻസിബയുടെ ഈ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് സംഘടനയിലെ ഭൂരിഭാഗം ഭാരവാഹികളുടെയും നിലപാട്. പരാതി പ്രത്യേക സമിതിക്ക് വിടാതെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ നേരിട്ട് ചർച്ച ചെയ്ത് തീരുമാനമെടുക്കാനാണ് സംഘടനയുടെ നീക്കം.
ടിനി ടോമിനെതിരായ പരാതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ അൻസിബയ്ക്ക് ‘അമ്മ’ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ജൂൺ ഒന്ന് മുതൽ മൂന്ന് വരെയുള്ള ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉന്നയിച്ച ആരോപണങ്ങൾക്ക് കൈവശം തെളിവുകളുണ്ടെങ്കിൽ അത് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കാനും നടിക്ക് നിർദേശമുണ്ട്.
എന്നാൽ, തന്നെ നിഷ്പക്ഷമായി കേൾക്കണമെന്നും പരാതി അന്വേഷിക്കാൻ രമേശ് പിഷാരടി, മാലാ പാർവ്വതി, ധ്യാൻ ശ്രീനിവാസൻ എന്നിവർ ഉൾപ്പെടുന്ന ഒരു പ്രത്യേക സമിതി രൂപീകരിക്കണമെന്നുമാണ് അൻസിബ ആവശ്യപ്പെട്ടിരുന്നത്. ജൂൺ ഒന്നിനോ അല്ലെങ്കിൽ ഏഴാം തീയതിക്ക് ശേഷമോ താൻ ഹാജരാകാമെന്നും അൻസിബ സംഘടനയ്ക്ക് മറുപടി നൽകിയിട്ടുണ്ട്.
അതിനിടെ, താരസംഘടനയ്ക്കുള്ളിൽ പുതിയ വിവാദങ്ങൾക്ക് വഴിതുറന്ന് ‘അമ്മ’യിലെ മുൻ മാനേജർ അതുല്യ രംഗത്തെത്തി. ഭാരവാഹികളായ ഉണ്ണി ശിവപാൽ, കുക്കു പരമേശ്വരൻ, നീന കുറുപ്പ് എന്നിവർക്കെതിരെയാണ് അതുല്യ പുതിയ പരാതി നൽകിയിരിക്കുന്നത്. ലേബർ ഓഫീസർക്ക് പരാതി നൽകിയതിന് പിന്നാലെ തനിക്കെതിരെ ഇവർ അപവാദങ്ങൾ പടച്ചുവിടുകയാണെന്ന് അതുല്യ ആരോപിക്കുന്നു. മുൻപ് രാത്രികാലങ്ങളിൽ അമിതമായി ജോലി ചെയ്യിപ്പിച്ചതും മാനസികമായി പീഡിപ്പിച്ചതുമായ വിഷയങ്ങൾ ‘അമ്മ’യ്ക്കുള്ളിൽ വെറുമൊരു ചർച്ചയായി മാത്രം ഒതുക്കിത്തീർത്തു എന്നും അതുല്യയുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
Story Summary: The actors’ association AMMA is unlikely to accept actress Ansiba’s demand for a special committee to investigate her complaint against Tini Tom. Meanwhile, AMMA’s former manager Atulya has filed a fresh complaint against Unni Shivapal, Kukku Parameswaran, and Neena Kurup.

