ന്യൂഡൽഹി: ആഗോള ഐടി സേവന ദാതാക്കളായ കോഗ്നിസെന്റ് 12,000 മുതൽ 15,000 വരെ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു (Cognizant Layoffs 2026). കമ്പനിയുടെ ചിലവ് കുറയ്ക്കുന്നതിനായുള്ള ‘പ്രൊജക്ട് ലീപ്’ (Project Leap) പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഇന്ത്യയിൽ നിന്നുള്ള ജീവനക്കാരെയാണ് ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുകയെന്നാണ് സൂചന.
കഴിഞ്ഞ ഏപ്രിൽ 29-നാണ് കമ്പനി തങ്ങളുടെ ലാഭവിഹിതം വർദ്ധിപ്പിക്കുന്നതിനും ചിലവ് കുറയ്ക്കുന്നതിനുമായി ‘പ്രൊജക്ട് ലീപ്’ പ്രഖ്യാപിച്ചത്. ഇതിലൂടെ 230 മില്യൺ ഡോളർ മുതൽ 320 മില്യൺ ഡോളർ വരെ ലാഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പിരിച്ചുവിടൽ ഉണ്ടാകുമെന്ന് അന്ന് സൂചന നൽകിയിരുന്നെങ്കിലും എത്ര പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നില്ല.
കോഗ്നിസെന്റിന് നിലവിൽ ആഗോളതലത്തിൽ 3,57,000 ജീവനക്കാരാണുള്ളത്. ഇതിൽ 2,50,000 പേരും ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്.
ഇന്ത്യയിൽ മാത്രം പതിനായിരത്തിലേറെ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കാം. ഇന്ത്യയിലെ ഒരു ജീവനക്കാരന്റെ ശരാശരി വാർഷിക ശമ്പളം 15 ലക്ഷം രൂപയായാണ് കണക്കാക്കുന്നത്. പിരിച്ചുവിടപ്പെടുന്നവർക്ക് ആറ് മാസത്തെ ശമ്പളമായ ഏകദേശം 7.5 ലക്ഷം രൂപ വീതം നൽകാനാണ് കമ്പനിയുടെ പദ്ധതിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അമേരിക്കയിലെ ജീവനക്കാരെ പിരിച്ചുവിടുന്നത് ഇന്ത്യയെ അപേക്ഷിച്ച് കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതുകൊണ്ടുതന്നെ അമേരിക്കയിൽ പിരിച്ചുവിടൽ കുറവായിരിക്കാനാണ് സാധ്യത. ശമ്പളം, പ്രാദേശിക നിയമങ്ങൾ എന്നിവ പരിഗണിച്ച് ഓരോ രാജ്യത്തെയും പിരിച്ചുവിടൽ തോത് സംബന്ധിച്ച് കമ്പനി അന്തിമ തീരുമാനമെടുക്കും.
പരമ്പരാഗതമായി കൂടുതൽ ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കുന്ന രീതിയിൽ നിന്നും ഐടി കമ്പനികൾ മാറിചിന്തിക്കുന്നതിന്റെ ഭാഗം കൂടിയാണ് കോഗ്നിസെന്റിന്റെ ഈ നീക്കം.
Story Summary: Cognizant is planning to lay off 12,000 to 15,000 employees globally as part of its ‘Project Leap’ cost-cutting initiative. India, which houses the majority of its workforce (2.5 lakh out of 3.57 lakh), is expected to be the worst hit, with over 10,000 layoffs.

