ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരേ ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) ജന്തർ മന്തറിൽ നടത്തിവരുന്ന പ്രതിഷേധം ഏഴാം ദിവസത്തിലേക്ക്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ ജന്മദിനം പ്രതിഷേധത്തിന്റെ പുതിയ മുഖമായി മാറി. മന്ത്രിക്ക് ജന്മദിന സമ്മാനമായി രാജിക്കത്ത് നൽകാനാണ് സി.ജെ.പി സ്ഥാപകൻ അഭിജീത് ഡിപ്‌കെയും പ്രവർത്തകരും തീരുമാനിച്ചത്. “ജന്മദിനാശംസകൾ പ്രധാൻ, ദയവായി രാജിവെക്കുക” എന്ന് വൈറ്റ് ബോർഡിൽ എഴുതിക്കാണിച്ചാണ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്.(Cockroach Janta Party protests NEET issue as Sonam Wangchuk threatens hunger strike)
പരീക്ഷാ ക്രമക്കേടുകളിൽ സർക്കാർ കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ ശനിയാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സുതാര്യതയും ലഡാക്കിന്റെ പരിസ്ഥിതിയും സംസ്കാരവും സംരക്ഷിക്കുക എന്നീ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചാണ് വാങ്ചുക്ക് സമരരംഗത്തിറങ്ങുന്നത്.
ജൂൺ 27 വരെ സർക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുമെന്നും, അതിനുശേഷം മറുപടി ലഭിച്ചില്ലെങ്കിൽ ജൂൺ 28 മുതൽ സമരം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.ജെ.പിയുടെ എക്സ് അക്കൗണ്ട് തടഞ്ഞ സർക്കാർ നടപടിയെ അഭിജീത് ഡിപ്‌കെ രൂക്ഷമായി വിമർശിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ച തടയാൻ കാണിക്കാത്ത ജാഗ്രത അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിൽ സർക്കാർ കാണിക്കുന്നുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. സി.ജെ.പി പ്രവർത്തകരെ ‘തീവ്രവാദികളുടെ ബി-ടീം’ എന്ന് ധർമേന്ദ്ര പ്രധാൻ വിശേഷിപ്പിച്ചതിനെ ഡിപ്‌കെ ശക്തമായി നിഷേധിച്ചു. തങ്ങൾ നികുതിദായകരാണെന്നും നീതിയാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ആത്മഹത്യകൾക്ക് ധർമേന്ദ്ര പ്രധാൻ മറുപടി പറയണമെന്നും ഡിപ്‌കെ ആവശ്യപ്പെട്ടു.
Story Summary
The Cockroach Janta Party’s (CJP) protest over NEET-UG exam irregularities continues for the seventh day, with protesters demanding Education Minister Dharmendra Pradhan’s resignation on his birthday. Meanwhile, activist Sonam Wangchuk has threatened to begin an indefinite hunger strike starting June 28 if the government fails to address demands regarding education accountability and the protection of Ladakh’s environment.

