ന്യൂഡൽഹി: 2027-ലെ സെൻസസിനായുള്ള ഔദ്യോഗിക പോർട്ടലിലെ ഭൂപടത്തിൽ അരുണാചൽ പ്രദേശിലെ പാസിഘട്ടിനെ ചൈനയുടെ ഭാഗമായ ‘മെഡോഗ്’ എന്ന് തെറ്റായി രേഖപ്പെടുത്തിയ സംഭവം വിവാദമാകുന്നു. ഒരു പ്രാദേശിക നിവാസി ഈ ഗുരുതരമായ പിഴവ് ചൂണ്ടിക്കാണിച്ചതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ അധികൃതർ ഇത് തിരുത്തി.(Census portal shows Arunachal town as Chinese territory, glitch resolved)
പാസിഘട്ട് സ്വദേശിയായ റിട്ടയേർഡ് ഗ്രൂപ്പ് ക്യാപ്റ്റൻ മോഹന്തോ പാംഗിംഗ് പാവോ ആണ് ഈ പിഴവ് ആദ്യം ശ്രദ്ധിച്ചത്. സെൻസസ് പോർട്ടലിൽ സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ്, ഈസ്റ്റ് സിയാങ് ജില്ലയിലുള്ള തന്റെ ജന്മനാടിനെ ചൈനീസ് പ്രദേശമായ ‘മെഡോഗ്’ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തിയത്. ഈ പിഴവിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സി’ൽ (X) പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു, മെഡോഗ് ചൈനയിലെ ഒരു പട്ടണമാണ്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഒരു ഇന്ത്യക്കാരനാണ്. എന്നിട്ടും നമ്മുടെ ഔദ്യോഗിക സർക്കാർ പോർട്ടലുകൾ പോലും വെർച്വലായി നമ്മുടെ പ്രദേശം വിട്ടുകൊടുക്കുന്നു! ഇതിൽ അടിയന്തര ഇടപെടൽ ആവശ്യമാണ്.
വിഷയം ചർച്ചയായതോടെ രജിസ്ട്രാർ ജനറൽ ഓഫീസും സെൻസസ് കമ്മീഷണറും രംഗത്തെത്തി. ഭൂപട സേവനം നൽകുന്ന ഏജൻസിയുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിച്ചതായി അവർ അറിയിച്ചു. സെൽഫ് എന്യുമറേഷൻ പ്രക്രിയയ്ക്കിടെ പാസിഘട്ടിലെ ലൊക്കേഷനുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. മാപ്പ് സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ആ പ്രശ്നം ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്, രജിസ്ട്രാർ ജനറലിന്റെ ഓഫീസ് അറിയിച്ചു.
2027-ലെ സെൻസസിന്റെ ഒന്നാം ഘട്ടമായ ഹൗസ്‌ലിസ്റ്റിങ് ആൻഡ് ഹൗസിംഗ് സെൻസസ് ഏപ്രിൽ 16-ന് എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആരംഭിച്ചു. 15 ദിവസത്തെ സ്വയം വിവരശേഖരണ കാലാവധിക്ക് ശേഷമാണ് ഫീൽഡ് തലത്തിലുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. മെയ് 15 വരെ നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ പരിശീലനം ലഭിച്ച എന്യൂമറേറ്റർമാർ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും. ഇതുവരെ ഏകദേശം 12 ലക്ഷം വീടുകൾ ഔദ്യോഗിക പോർട്ടൽ വഴി വിവരങ്ങൾ സ്വയം സമർപ്പിച്ചിട്ടുണ്ട്.

