അമരാവതി: ആന്ധ്രാപ്രദേശിൽ മദ്രസയിൽ കൃത്യമായി പോകുന്നില്ലെന്ന കാരണത്താൽ 11 വയസ്സുകാരനെ മരത്തടിയിൽ ചങ്ങലയ്ക്കിട്ട് മർദ്ദിച്ചു. കാലിൽ ചങ്ങലയിട്ട് വലിയ മരത്തടി വലിച്ചുകൊണ്ട് റോഡിലൂടെ കരഞ്ഞുകൊണ്ട് നീങ്ങുന്ന കുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം ചർച്ചയായത് ( Andhra Pradesh Madrasa Punishment Case).
ആന്ധ്രാപ്രദേശിലെ ഒരു മദ്രസയിലാണ് ഈ മനുഷ്യത്വരഹിതമായ ശിക്ഷാ നടപടി നടന്നത്. കുട്ടിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തി പോലീസിനെ അറിയിച്ചത്. കുട്ടിയുടെ അമ്മയുടെ അഭ്യർത്ഥനപ്രകാരമാണ് മദ്രസ അധികൃതർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കുട്ടിയുടെ മാതാപിതാക്കൾ അടുത്തിടെ വേർപിരിഞ്ഞിരുന്നു. മകൻ പഠനത്തിന് കൃത്യമായി എത്തുന്നില്ലെന്നും അനുസരണക്കേട് കാട്ടുന്നുവെന്നും കാട്ടിയാണ് അമ്മ മദ്രസ ജീവനക്കാരോട് മകനെ ‘ശിക്ഷിക്കാൻ’ ആവശ്യപ്പെട്ടത്.
“കുട്ടിയുടെ കാലിൽ ചങ്ങലയിട്ട് മരത്തടിയിൽ ബന്ധിച്ചത് അത്യന്തം ക്രൂരമാണ്. നിയമപരമായി ഇത് അനുവദിക്കാനാവില്ല,” എന്ന് സബ് ഇൻസ്‌പെക്ടർ ദുഗ്ഗി റെഡി പറഞ്ഞു. സംഭവത്തിൽ മദ്രസ അധികൃതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റും. മദ്രസ മാനേജ്‌മെന്റിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
Summary: An 11-year-old boy in Andhra Pradesh was subjected to inhumane punishment for being irregular at a madrasa. After a request from the child’s mother to “discipline” him, madrasa staff allegedly chained the boy’s leg to a heavy wooden log. The incident came to light after a video of the child dragging the log along a road went viral. Police have registered a case against the madrasa management, and the child will be produced before the Child Welfare Committee for protection.

