ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ വെറുമൊരു കക്ഷി രാഷ്ട്രീയ പോരാട്ടത്തിനപ്പുറം തമിഴ്നാടിന്റെ സ്വത്വവും ഡൽഹിയുടെ ആധിപത്യവും തമ്മിലുള്ള യുദ്ധമായി ചിത്രീകരിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ ‘തമിഴ് സ്വത്വം’ എന്ന വികാരം വോട്ടർമാരിലേക്ക് എത്തിക്കുകയാണ് ഡിഎംകെയുടെ തന്ത്രം.(MK Stalin with Chennai VS Delhi fight, Vijay and EPS to defend)
ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നൽകിയ “നാടും നമതേ, നാൽപ്പതും നമതേ” എന്ന മുദ്രാവാക്യത്തിന്റെ പുതിയ പതിപ്പാണ് സ്റ്റാലിൻ അവതരിപ്പിക്കുന്നത്. എഐഎഡിഎംകെയെയോ രാഷ്ട്രീയ പ്രവേശനം നടത്തിയ വിജയ്‍യെയോ തന്റെ പ്രധാന എതിരാളികളായി കാണാൻ സ്റ്റാലിൻ തയ്യാറല്ല. പകരം, ആർഎസ്എസിന്റെയും ബിജെപിയുടെയും ആശയങ്ങളെ പ്രതിരോധിക്കാൻ തനിക്ക് മാത്രമേ കഴിയൂ എന്നാണ് അദ്ദേഹം വാദിക്കുന്നത്.
തമിഴ്നാടിനുള്ള കേന്ദ്ര വിഹിതം തടഞ്ഞുവെച്ചതും മണ്ഡല പുനർനിർണ്ണയത്തിലെ ആശങ്കകളും ഉയർത്തിക്കാട്ടി ദക്ഷിണേന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നേതാവായി സ്റ്റാലിൻ സ്വയം അവരോധിക്കുന്നു. ഡിഎംകെയുടെ ഈ തന്ത്രത്തെ പ്രതിരോധിക്കാൻ എടപ്പാടി പളനിസാമിയും തമിഴക വെട്രി കഴകം നേതാവ് വിജയ്‌യും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. മാറ്റം ആഗ്രഹിക്കുന്ന യുവവോട്ടർമാരെ ആകർഷിക്കാൻ വിജയ്‍യുടെ ടിവികെ ശ്രമിക്കുന്നുണ്ടെങ്കിലും, ഡിഎംകെയുടെ വോട്ടുബാങ്കിനെ തകർക്കാൻ അദ്ദേഹത്തിന് എത്രത്തോളം കഴിയുമെന്നത് കണ്ടറിയണം.

