കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്. കടുത്ത പ്രതിസന്ധികൾക്കിടയിലും ഡോക്ടറാകണമെന്ന നിതിൻ രാജിന്റെ ദൃഢനിശ്ചയം വെളിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ചില അധ്യാപകർ തന്നെ പിന്തുണച്ചിരുന്നതായും പുതിയ സന്ദേശത്തിൽ പറയുന്നുണ്ട്.(I will study and move forward, Nitin Raj’s new audio recording released)
സുഹൃത്തിന് അയച്ച സന്ദേശത്തിൽ നിതിൻ പറയുന്നത് എന്ത് പ്രയാസം വന്നാലും പഠിച്ചുതന്നെ മുന്നോട്ട് പോകുമെന്നും എന്തുവന്നാലും ഡോക്ടറായിട്ടേ പുറത്തിറങ്ങൂ എന്നും ആണ്. കോളേജിലെ പ്രശ്നങ്ങളിൽ ചില അധ്യാപകർ തനിക്ക് പിന്തുണ നൽകിയെന്നും മാനസിക പ്രയാസങ്ങൾ ഉണ്ടായാൽ അത് റിപ്പോർട്ട് ചെയ്യാൻ അവർ നിർദ്ദേശിച്ചുവെന്നും നിതിൻ വ്യക്തമാക്കുന്നു.
നിതിൻ മുൻപ് അയച്ച ശബ്ദരേഖകളിൽ കോളേജിലെ ചില അധ്യാപകരിൽ നിന്ന് നേരിട്ട ക്രൂരമായ അനുഭവങ്ങൾ വിവരിച്ചിരുന്നു. സ്റ്റാഫ് റൂം തന്നെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിന് പുറത്തിറങ്ങിയാൽ കയ്യും കാലും വെട്ടുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയെന്നും നിതിൻ ആരോപിച്ചിരുന്നു. ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. റാമിനെതിരെയും നിതിൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു.
ആരോപണവിധേയരായ ഡോ. റാം, ഡോ. സംഗീത എന്നിവരെ കോളേജ് നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ അധ്യാപകർക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഇടപെട്ടു. കുറ്റക്കാരായ കോളജ് അധികൃതർക്കും അധ്യാപകർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ വി സി ഡോ. മോഹൻ കുന്നുമ്മലിന് ഗവർണർ നിർദ്ദേശം നൽകി. നിതിൻ രാജിന്റെ വീട്ടിലെത്തി മാതാപിതാക്കളെ നേരിൽ കണ്ട ശേഷമാണ് വിസി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ചാൻസലർ കൂടിയായ ഗവർണർ നിർദ്ദേശിച്ചു.

