ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിനിടെ തനിക്കെതിരെ അസഭ്യവും വ്യക്തിപരമായ അധിക്ഷേപങ്ങളും നടത്തിയ യുവാക്കൾക്ക് മാപ്പ് നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിന് പിന്നാലെ വിമർശനവുമായി കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. “മാപ്പ് ഇൻസ്റ്റാഗ്രാം റീലിൽ മാത്രം ഒതുങ്ങുമോ, പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളും സർക്കാർ പിൻവലിക്കുമോ?” എന്നാണ് ദിപ്കെ ചോദിച്ചത്. (Abhijeet Dipke response to PM Modi)
പ്രധാനമന്ത്രി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോയുടെ കമന്റ് ബോക്സിലൂടെയായിരുന്നു ദിപ്കെയുടെ പ്രതികരണം. പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ വിവിധയിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ പശ്ചാത്തലത്തിൽ മോദിയുടെ മാപ്പുപ്രഖ്യാപനം വെറും സാമൂഹികമാധ്യമ സന്ദേശമായി മാറരുതെന്നും, നിയമനടപടികളിലും അതിന്റെ പ്രതിഫലനം ഉണ്ടാകണമെന്നും ദിപ്കെ സൂചിപ്പിച്ചു. ജന്തർമന്തറിലെ വിദ്യാർഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്നാരോപിച്ച് നോയിഡ സ്വദേശിയായ ഒരു കൗമാരക്കാരനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മോദിയുടെ വീഡിയോ പുറത്തുവന്നത്. ചോർന്ന പരീക്ഷാ ചോദ്യപേപ്പറുകളെയും വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകളെയും ചൊല്ലി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥി പ്രതിഷേധം ശക്തമായിരുന്നു.
തനിക്കെതിരെയും തന്റെ പരേതയായ അമ്മയെ ലക്ഷ്യമിട്ടും ചിലർ അതിരൂക്ഷവും ആക്ഷേപകരവുമായ ഭാഷ ഉപയോഗിച്ചുവെന്ന് വീഡിയോയിൽ മോദി പറഞ്ഞു. എന്നാൽ, അധിക്ഷേപങ്ങൾക്ക് മറുപടിയായി ശിക്ഷയോ ദീർഘമായ കോടതി നടപടികളോ സ്വീകരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “അവരെ ശിക്ഷിക്കുന്നതോ കോടതി നടപടികളിലൂടെ വലിച്ചിഴയ്ക്കുന്നതോ ഉപദ്രവിക്കുന്നതോ സാഹചര്യം മാറ്റില്ല. അവരോട് ക്ഷമിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വഴിതെറ്റിപ്പോയവരെ ശരിയായ വഴിയിലേക്ക് നയിക്കണം,” എന്നാണ് പ്രധാനമന്ത്രി വീഡിയോയിൽ പറഞ്ഞത്.
അതേസമയം, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിന് ശേഷവും വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ രാഷ്ട്രീയ ചർച്ചയായി തുടരുകയാണ്. ചില സംസ്ഥാനങ്ങൾ പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിച്ചിട്ടുണ്ടെങ്കിലും, ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളുള്ളവർക്കെതിരായ നിയമനടപടികൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ. മോദിയുടെ മാപ്പുപ്രഖ്യാപനം ആത്മാർഥമാണെങ്കിൽ പ്രതിഷേധക്കാർക്കെതിരായ കേസുകളിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന ചോദ്യം അഭിജീത് ദിപ്കെയുടെ പ്രതികരണത്തോടെ വീണ്ടും രാഷ്ട്രീയ ചർച്ചയാകുകയാണ്.
Summary: CJP founder Abhijeet Dipke questioned whether Prime Minister Narendra Modi’s apology to students was limited to an Instagram reel or whether cases registered against protesters would also be withdrawn. His response came amid an ongoing debate over legal action against students involved in protests over alleged examination irregularities.


