തൃശൂർ: അതിരപ്പിള്ളി പിള്ളപ്പാറയിൽ കാട്ടാന ഹോട്ടൽ തകർത്തു. കാളിയാടൻ ജോൺസന്റെ ഹോട്ടലിന്റെ മുൻവാതിൽ തകർത്ത ആന അകത്തുകയറി നാശനഷ്ടങ്ങൾ വരുത്തി. ഹോട്ടലിനോട് ചേർന്ന് തന്നെയാണ് ജോൺസണും കുടുംബവും താമസിക്കുന്നത്.(Wild elephant attack in Athirappilly, Hotel destroyed)
പെരിങ്ങൽകുത്ത് ഇൻസ്പെക്ഷൻ ബംഗ്ലാവിലെ ജീവനക്കാരനായ ജോൺസൺ ജോലിസ്ഥലത്തായിരുന്ന സമയത്താണ് സംഭവം. വീട്ടിൽ ജോൺസന്റെ ഭാര്യയും മകളും മാത്രമാണ് ഉണ്ടായിരുന്നത്.
അർദ്ധരാത്രിയിൽ ഹോട്ടലിന്റെ ഭാഗത്തുനിന്ന് വലിയ ശബ്ദം കേട്ടാണ് ജോൺസന്റെ ഭാര്യയും മകളും ഉണർന്നത്. വാതിൽ തുറന്നു നോക്കിയ ഇവർ കണ്ടത് ഹോട്ടലിനകത്ത് ആന നിൽക്കുന്നതാണ്. ഉടൻതന്നെ ഇവർ ബഹളം വെക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തതോടെ ആന പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിലേക്ക് ഇറങ്ങിപ്പോയി.

