കൊല്ലം: അഞ്ചൽ സ്വദേശിനിയായ കാർത്തികയെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. ഫെബ്രുവരി 20-നായിരുന്നു കാർത്തികയെ ഫ്ലാറ്റിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ചാണ് കുടുംബം കേരള സർക്കാരിനെ സമീപിച്ചിരിക്കുന്നത്.(Karthika’s death, Family makes serious allegations against husband; Complaint filed with Chief Minister and DGP)
ജോലി കഴിഞ്ഞ് കാർത്തിക ഫ്ലാറ്റിലേക്ക് എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് മരണം സംഭവിച്ചത്. ആ സമയത്ത് ഭർത്താവ് ഫ്ലാറ്റിന് സമീപമുണ്ടായിരുന്നുവെന്നും, ലിഫ്റ്റ് ഒഴിവാക്കി പടികളിലൂടെ അദ്ദേഹം വേഗത്തിൽ താഴേക്ക് പോകുന്ന ദൃശ്യങ്ങൾ ഉണ്ടെന്നും കുടുംബം ആരോപിക്കുന്നു. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകൂ എന്ന് നാല് വയസ്സുകാരിയായ മകൾ അച്ഛനോട് കരഞ്ഞു പറയുന്നത് കേട്ടതായി കാർത്തികയുടെ അമ്മ പറഞ്ഞു.
പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാർത്തിക അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങൾ കുടുംബം തെളിവായി പുറത്തുവിട്ടു. കാർത്തിക മരിച്ചുകിടന്ന ശുചിമുറിയുടെ വാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. എട്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.

