'ആരായാലും കാര്യങ്ങൾ സൂക്ഷിച്ച് പറയണം'; അലൻസിയർ വിവാദത്തിൽ വി ശിവൻകുട്ടി

തിരുവനന്തപുരം: ചലച്ചിത്ര പുരസ്കാര ദാന വേദിയിൽ നടൻ അലൻസിയർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളോട് പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. പറയുന്ന കാര്യങ്ങൾ സൂക്ഷിച്ച് പറയണമെന്ന് വി.ശിവൻകുട്ടി പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇത്തരം കാര്യങ്ങൾ പ്രചരിക്കുമ്പോൾ പറയുന്നതിന് മുൻപ് അവരവർതന്നെ ചിന്തിക്കണമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇങ്ങനെയൊക്കെ പറയാൻ പാടുണ്ടോ? സംസ്ഥാന അവാർഡാണ്. പ്രത്യേകിച്ച് എല്ലാവരും ബഹുമാനിക്കുന്ന അവാർഡാണ്. അവാർഡിന്റെ ചരിത്രം, ആ ശില്പം ആരാണ് രൂപകല്പന ചെയ്തത് തുടങ്ങിയ വിഷങ്ങളിലൊന്നും ഇതുവരെ തർക്കമുണ്ടായിട്ടില്ല. പറയാൻ പാടുണ്ടോയെന്ന് ഓരോരുത്തരും ചിന്തിക്കേണ്ട കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
പൊതുതാത്പര്യമുള്ള വിഷയങ്ങൾ കൈകാര്യംചെയ്യുന്ന വ്യക്തിത്വങ്ങളാവുമ്പോൾ, അത് കായികമായാലും സിനിമയായാലും രാഷ്ട്രീയമായാലും പറയേണ്ട കാര്യങ്ങൾ സൂക്ഷിച്ചുവേണം പറയാൻ. അതായിരിക്കും പൊതുവിൽ സമൂഹത്തിന് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.