തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുൻപേ കോൺഗ്രസിൽ ആരംഭിച്ച മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം ലീഗ്. വോട്ടെണ്ണി കഴിഞ്ഞ് ഭൂരിപക്ഷം ഉറപ്പായ ശേഷം നടത്തേണ്ട ചർച്ചകൾ ഇപ്പോൾ പരസ്യമായി നടത്തുന്നത് പ്രവർത്തകരെ നിരാശരാക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.(We will give our opinion when asked, PMA Salam on CM dispute in Congress )
മാധ്യമങ്ങളോട് സംസാരിക്കവെയാണ് പി.എം.എ. സലാം യുഡിഎഫിലെ ഇപ്പോഴത്തെ ‘മുഖ്യമന്ത്രി കസേര’ കളിയിൽ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കിൽ ആദ്യം വോട്ടെണ്ണി കഴിയണം. ഭൂരിപക്ഷം കിട്ടണം. യുഡിഎഫിലെ ചർച്ചകൾ പുറത്തുവിടുന്നത് ശരിയായ നടപടിയല്ല, സലാം വ്യക്തമാക്കി.
ആരെ മുഖ്യമന്ത്രിയാക്കണമെന്ന ചർച്ച ലീഗ് നിലവിൽ നടത്തിയിട്ടില്ല. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തിനൊപ്പം ലീഗ് നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗിനോട് ചോദിക്കുമ്പോൾ അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊരിവെയിലത്ത് കഷ്ടപ്പെട്ട ആയിരക്കണക്കിന് പ്രവർത്തകരെ അവഹേളിക്കുന്നതാണ് നേതാക്കളുടെ ഇപ്പോഴത്തെ പരസ്യപ്രസ്താവനകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലീഗിന് കൂടുതൽ മന്ത്രിസ്ഥാനങ്ങൾക്ക് അർഹതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഒന്നും ചോദിച്ചു വാങ്ങില്ലെന്നും മുന്നണിയിലെ ഒരുമിച്ചുള്ള ചർച്ചകളിലൂടെ കാര്യങ്ങൾ തീരുമാനിക്കുമെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തയാൾ മുൻപും മുഖ്യമന്ത്രി ആയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

