തിരുവനന്തപുരം: നാളെ കാണാം എന്നായിരുന്നു മകൾ അനാർക്കലിക്ക് സുമൻ നൽകിയ അവസാന വാഗ്ദാനം. എന്നാൽ അച്ഛന്റെ വരവും കാത്തിരുന്ന മകളുടെ മുന്നിലേക്ക് ഇന്നലെ എത്തിയത് സുമന്റെ മരണവാർത്തയായിരുന്നു. വിഴിഞ്ഞത്തെ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് സുമനെ രണ്ട് യുവാക്കൾ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊലപ്പെടുത്തുകയായിരുന്നു.(Vizhinjam murder, Suman couldn’t keep his promise to his daughter)
ഭാര്യയുമായി അകന്നു കഴിയുകയാണെങ്കിലും മകളെ കാണാൻ സുമൻ ഭാര്യാവീട്ടിൽ എത്തുമായിരുന്നു. വിഷു ദിനത്തിൽ മകളെ കാണാൻ എത്തുമെന്ന് സുമൻ ഫോണിലൂടെ ഉറപ്പു നൽകിയിരുന്നതായി അവർ കണ്ണീരോടെ ഓർക്കുന്നു. കുക്കായി ജോലി ചെയ്തിരുന്ന സുമൻ, കൈക്ക് പൊള്ളലേറ്റതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി വിശ്രമത്തിലായിരുന്നു.
ബാറിൽ വെച്ചുണ്ടായ നിസ്സാര തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബാറിൽ വെച്ച് ഷാൻ എന്ന യുവാവും പ്രതികളായ സഹോദരങ്ങളും തമ്മിൽ തർക്കമുണ്ടായി. ഇതിൽ ഇടപെട്ട സുമനെ പ്രതികൾ ലക്ഷ്യം വെച്ചു. ബാറിൽ നിന്ന് ഇറങ്ങിയ സുമനെ പിന്തുടർന്നെത്തിയ പ്രതികൾ നടുറോഡിലിട്ട് അതിക്രൂരമായി മർദിച്ചു. സുമനെ മർദിക്കുന്നത് കണ്ടുനിന്നവർ അത് തടയുന്നതിന് പകരം ദൃശ്യങ്ങൾ പകർത്തി.
സംഭവത്തിൽ സഹോദരങ്ങളായ അച്ചു, അനന്തൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സുമന്റെ വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിൽ തുളച്ചുകയറിയതാണ് മരണകാരണമെന്നാണ് നിഗമനം. അവശനിലയിലായ സുമനെ വീണ്ടും ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

