തിരുവനന്തപുരം: നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് ബിജെപി നേതാവ് വി. മുരളീധരൻ. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണരൂപത്തിൽ തന്നെ ആലപിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം അവഗണിച്ചത് ഗവർണറെയും രാജ്ഭവനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു.(V Muraleedharan Criticizes Kerala Government Over Incomplete Vande Mataram Rendition)
ദേശീയ ഗീതത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ തന്നെ ഇത്തരമൊരു നടപടി ഉണ്ടായത് നിർഭാഗ്യകരമാണെന്ന് വി. മുരളീധരൻ പറഞ്ഞു. സർക്കാരിന്റെ ഈ നിലപാട് ജമാഅത്തെ ഇസ്ലാമിയെയും സിപിഎമ്മിനെയും പ്രീണിപ്പിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ ഗീതം മതനിരപേക്ഷതയ്ക്ക് നിരക്കാത്തതാണെന്ന വാദം സർക്കാർ പരോക്ഷമായി അംഗീകരിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.
1896-ലെ കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി ആലപിച്ച വന്ദേമാതരത്തോട് എന്നുമുതലാണ് കോൺഗ്രസിന് ഇത്തരമൊരു ‘അയിത്തം’ ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു.
Story Summary
BJP leader V. Muraleedharan has strongly condemned the Kerala government for not playing the full rendition of ‘Vande Mataram’ during the recent legislative assembly policy address. He termed the act an insult to the Governor and the national anthem, further accusing the Congress-led opposition and the government of bowing to extremist influence.

